സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; കാസര്‍കോട് ഒമ്പത് സ്റ്റേഷന്‍ പരിധികളില്‍ പതിനാല് വരെ നിരോധനാജ്ഞ

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ സ്‌റ്റേഷന്‍ പരിധികളിലാണ് കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

കാസര്‍കോട്: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ജില്ലയിലെ ഒമ്പത് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ സ്‌റ്റേഷന്‍ പരിധികളിലാണ് കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ പതിനാല് രാത്രി പന്ത്രണ്ട് മണി വരെയാണ് നിരോധനാജ്ഞ. ജില്ലയിലെ സമാധാനം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്നാണ് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ചില സംഘടനകള്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. നേരത്തേ വിധിയുടെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് വീണ്ടും ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version