വീണ്ടും കേരളത്തെ തഴഞ്ഞ് കേന്ദ്രം; സംസ്ഥാനത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള തുക പകുതിയോളം വെട്ടിക്കുറച്ചു, പല പദ്ധതികളും പ്രതിസന്ധിയില്‍

സംസ്ഥാന വിഹിതം ഉള്‍പ്പെടെ 526 കോടിയുടെ പദ്ധതികളാണ് സമഗ്ര ശിക്ഷ കേരള ഈ വര്‍ഷം നടപ്പാക്കാനായി തയാറാക്കിയിരുന്നത്.

തിരുവനന്തപുരം: വീണ്ടും കേരളത്തെ തഴഞ്ഞ് കേന്ദ്രം. സംസ്ഥാനത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള തുക പകുതിയോളം വെട്ടിക്കുറച്ചാണ് തഴഞ്ഞിരിക്കുന്നത്. സമഗ്രശിക്ഷ കേരളയ്ക്കുള്ള വിഹിതത്തില്‍ 220 കോടിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഈ തീരുമാനത്തോടെ പ്ലസ് ടു വരെ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്ലസ്ടു ക്ലാസുകള്‍ വരെ അടിസ്ഥാന സൗകര്യവികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സമഗ്രശിക്ഷാ കേരള നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന വിഹിതം ഉള്‍പ്പെടെ 526 കോടിയുടെ പദ്ധതികളാണ് സമഗ്ര ശിക്ഷ കേരള ഈ വര്‍ഷം നടപ്പാക്കാനായി തയാറാക്കിയിരുന്നത്. ഇതില്‍ 470 കോടി കേന്ദ്ര വിഹിതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 250 കോടി മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് അറിയിച്ചിരിക്കുന്നത്.

ബജറ്റില്‍ ഈ തുക മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും വിദ്യാഭ്യസ പദ്ധതികള്‍ക്കുള്ള തുകയില്‍ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പകുതിയോളം തുക വെട്ടിക്കുറച്ചിരിക്കുന്നത്. ബിആര്‍സി ട്രെയിനര്‍മാര്‍ക്കുള്ള ശമ്പളം, പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം തുടങ്ങി വിവിധ ഇനങ്ങളില്‍ ഈ പദ്ധതി തുകയാണ് ചെലവാക്കേണ്ടത്.

Exit mobile version