വാളയാര്‍; ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് ആരംഭം

വാളയാര്‍ അട്ടപ്പളളത്ത് നിന്ന് മൂന്ന് മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രക്ഷോഭം ശക്തമാക്കി ബിജെപി. പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും. വാളയാര്‍ അട്ടപ്പളളത്ത് നിന്ന് മൂന്ന് മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാര്‍, പുതുശ്ശേരി എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നിലാണ് സമാപിക്കുക.

ആദ്യദിനത്തിലെ സമാപന യോഗത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി സംസാരിക്കും. അതേസമയം പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന റിലേ സത്യാഗ്രഹം തുടരുകയാണ്. അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

അതേസമയം സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കഴിഞ്ഞ ദിവസം വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാലക്കാട് ഹര്‍ത്താല്‍ നടത്തിയിരുന്നു.

Exit mobile version