ഗോപാല കഷായമെന്ന പേരുമാറ്റം എകെജിയുടെ സ്മരണയ്ക്ക് വേണ്ടി: പരിഹസിച്ച് എംഎം ഹസന്‍

തിരുവനന്തപുരം: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായമെന്ന നാമകരണം ചെയ്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന പദ്മകുമാറിന്റെ ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരം മാര്‍ക്സിസ്റ്റ് നേതാവിന്റെ സ്മരണയ്ക്ക് വേണ്ടിയാണ്. കമ്മ്യൂണിസ്റ്റ് നേതാവായ എകെ ഗോപാലന്റെ സ്മരണ നിലനിര്‍ത്താനാണെന്ന് ഹസന്‍ പറഞ്ഞു.

പേരുമാറ്റത്തെ കവി ശ്രീകുമാരന്‍ തമ്പിയും അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള പ്രശസ്ത സാഹിത്യകാരനായ ഡോ. അമ്പലപ്പുഴ ഗോപകുമാറും ശക്തിയായി എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്‍പായസത്തിന് ചാവര്‍പ്പുള്ള കഷായത്തിന്റെ പേര് ചേര്‍ത്ത് ഗോപാല കാഷായമെന്നു പേരിട്ടത് ചരിത്ര താളുകളില്‍ നിന്ന് കണ്ടെത്തിയതാണെന്നാണ് പദ്മകുമാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്രയും നാള്‍ ഈ പേര് മാറ്റത്തിന് കാത്തിരുന്നതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല.

ഗോപാല കഷായം എന്ന പേരിട്ട് എകെജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ ഒരു കാര്യം കൂടി പടി ഇറങ്ങും മുന്‍പ് ചെയ്യണം. എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം. അതിന്റെ ചുവട്ടില്‍ ശബരിമലയില്‍ ‘നവോത്ഥാനം’ നടപ്പിലാക്കിയ വിപ്ലവകാരി’ എന്ന് എഴുതി വയ്ക്കണം. അപ്പോള്‍ പദ്മകുമാറിന്റെ കാലഘട്ടത്തില്‍ എകെജിക്കും പിണറായിക്കും ശബരിമലയില്‍ രണ്ടു സ്മാരകങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്താമെന്നും ഹസന്‍ പരിഹസിച്ചു.

അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ തിരുവല്ലയിലെ ഒരു ബേക്കറിയില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്നാണ് പായസത്തിനു പേറ്റന്റ് എടുക്കാന്‍
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

Exit mobile version