സംസ്ഥാന അധ്യക്ഷനോ കേന്ദ്ര മന്ത്രിയോ; സുരേഷ് ഗോപിയെ അടിയന്തരമായി അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

അതെസമയം അധ്യക്ഷ പദവി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി നടന്‍ സുരേഷ് ഗോപി എത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകവേ, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ, ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപിയെ നിയമിക്കുന്നതില്‍ അമിത് ഷായ്ക്ക് താല്‍പര്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് ആഭിമുഖ്യം വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷനായി ഏറെ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന.

അതെസമയം അധ്യക്ഷ പദവി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്യാമ്പ് ഉയര്‍ത്തിക്കാട്ടുന്ന കെ സുരേന്ദ്രന് ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികളാണ് വെല്ലുവിളിയാകുന്നത്. ശബരിമല വിഷയം തുണയ്ക്കുമെന്ന് കരുതിയ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു.

പി കെ കൃഷ്ണദാസ് പക്ഷം എംടി രമേശിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയേക്കുമെന്നാണ്, ശോഭയെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.

Exit mobile version