മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകുമെന്ന് കരുതുന്നത് പരിഹാസ്യം; ബിനീഷ് കോടിയേരി

മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ വിമര്‍ശനവുമായി ബിനീഷ് കോടിയേരി. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ് കോടിയേരി വിമര്‍ശിച്ചു. മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ബിനീഷ് കോടിയേരിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്:

മാവോയിസ്റ്റ് ആശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതില്‍ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേര്‍ത്ത് പറയുന്നു മാവോയിസ്‌റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..

ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.

അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്.

തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേര്‍ക്കുന്നു ..കൊല്ലപ്പെട്ടവര്‍ക് ഒരു പിടി രക്തപുഷ്പങ്ങള്‍ …

Exit mobile version