നാലാം ദിനം അവൾ കണ്ണുതുറന്നത് ആരോരുമില്ലാത്ത പള്ളിമുറ്റത്തേക്ക്; കോഴിക്കോട് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പാലൂട്ടി ഉറക്കാനും തലോടാനും അമ്മയില്ലാത്ത ലോകത്തേക്കാണ് ആകുഞ്ഞു മാലാഖ നാലാം ദിനം കണ്ണുതുറന്നത്. ഇനി അവളെ പൊന്നുപോലെ നോക്കാൻ സന്മനസുള്ളവർ മാത്രം. ജനിച്ച് നാലുദിനം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് കുഞ്ഞിനെ മാങ്കാവ് തിരുവണ്ണൂർ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് കണ്ടെത്തിയത്.

നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തുമ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പു മാത്രമാണ് കൂട്ടായുണ്ടായിരുന്നത്. ‘ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം’.-കത്ത് തുടർന്നതിങ്ങനെ.

പള്ളിയുടെ പടികളിൽ ചെരിപ്പുകൾ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് മദ്രസ കഴിഞ്ഞ് കുട്ടികൾ പിരിയുമ്പോൾ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ന് പള്ളി പരിസത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാർത്ഥികളുമായി ഓട്ടോ വന്നിരുന്നു ഇതിലെ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.

വിവരമറിയിച്ചതിനെ തുടർന്ന് വനിതാ പോലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൊക്കിൾകൊടിയിൽ ടാഗ് കെട്ടിയതിനാൽ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതർ പറഞ്ഞു.

Exit mobile version