മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് മൂക്കിന് ഇടിയേറ്റു; വേദന കടിച്ചമര്‍ത്തി ജനങ്ങളോട് സംസാരിച്ച് താരം, വീഡിയോ

വൈകുന്നേരം നാലു മണിക്കായിരുന്നു ചടങ്ങെന്നായിരുന്നു സംഘാടകര്‍ തങ്ങളോട് പറഞ്ഞിരുന്നതെന്ന് നൂറിന്റെ അമ്മ പറയുന്നു.

മഞ്ചേരി: മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന്റെ മൂക്കിന് ഇടിയേറ്റു. ആരാധകരുടെ തിക്കിലും തിരക്കിലും ഇടയിലാണ് അടിയേറ്റത്. എന്നാല്‍ വേദന കടിച്ചമര്‍ത്തി താരം ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

വൈകുന്നേരം നാലു മണിക്കായിരുന്നു ചടങ്ങെന്നായിരുന്നു സംഘാടകര്‍ തങ്ങളോട് പറഞ്ഞിരുന്നതെന്ന് നൂറിന്റെ അമ്മ പറയുന്നു. ആ സമയം കണക്കാക്കി എത്തിയപ്പോള്‍ ആളുകള്‍ കൂടുതല്‍ വരട്ടെ എന്ന് പറഞ്ഞ് പരിപാടി ആറ് മണിക്ക് നീട്ടി വെയ്ക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും ജനങ്ങള്‍ പ്രകോപിതരായെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ബഹളം വെയ്ക്കുന്നതിനിടയിലാണ് താരത്തിന് നേരെ ആക്രമണം ഉണ്ടായത്.

നൂറിന്‍ എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈ കൊണ്ടാണ് നടിയുടെ മൂക്കിന് ഇടിയേറ്റത്. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറയുന്നു. നൂറിന്‍ വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും നടത്തി. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിച്ചുതുടങ്ങി.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ചാണ് നൂറിന്‍ സംസാരിച്ചത്. ഇടയ്ക്ക് വിതുമ്പുന്നുണ്ടായിരുന്നു. ‘ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ച് തുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version