പൂതനാ പരാമര്‍ശം അരൂരില്‍ തിരിച്ചടിയായി; ജി സുധാകരനെ തള്ളി സിപിഎം സെക്രട്ടേറിയറ്റ്

പാര്‍ട്ടിയ്ക്ക് കിട്ടേണ്ടിയിരുന്ന ന്യൂന പക്ഷവോട്ടുകള്‍ പൂനതാ പരാമര്‍ശത്തിലൂടെ നഷ്ടപ്പെട്ടു. പൂതന പരാമര്‍ശം സ്ത്രീകള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി.

തിരുവനന്തപുരം; അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന് എതിരെയുള്ള മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. സിപിഎം സെക്രട്ടേറിയറ്റാണ് പൂതനാ പരാമര്‍ശം തിരിച്ചടിയായെന്ന് വിലയിരുത്തിയത്.

പാര്‍ട്ടിയ്ക്ക് കിട്ടേണ്ടിയിരുന്ന ന്യൂന പക്ഷവോട്ടുകള്‍ പൂതന പരാമര്‍ശത്തിലൂടെ നഷ്ടപ്പെട്ടു. പൂതന പരാമര്‍ശം സ്ത്രീകള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. ഷാനിമോള്‍ ഉസ്മാന് എതിരെയുള്ള കേസും അനവസരത്തിലായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി അരൂരിലെ തോല്‍വി അന്വേഷിക്കും.

എറണാകുളത്ത് പാര്‍ട്ടി വോട്ടുകള്‍ ബൂത്തിലെത്തിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്തില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു. മഞ്ചേശ്വരത്തെ ശങ്കര്‍ റൈയുടെ വിശ്വാസ നിലപാടുകള്‍ക്കും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം.

ഷാനിമോള്‍ ഉസ്മാന് എതിരെയുള്ള തന്റെ പൂതന പരാമര്‍ശം കൊണ്ട് അരൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് തള്ളുന്നതാണ് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രി ജി സുധാകരന്റെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. എന്നാല്‍ പൂതനയെന്ന് വിളിച്ചിട്ടില്ലെന്നും. പൂതനയെന്ന കഥാപാത്രത്തെ പരാമര്‍ശിച്ചിക്കുകയാണ് ചെയ്തതെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

Exit mobile version