എന്‍എസ്എസ് തെറ്റ് ചെയ്തിട്ടില്ല: പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍

കോട്ടയം: എന്‍എസ്എസ് എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ എന്‍എസ്എസ് വോട്ട് ചോദിച്ചിട്ടില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങളില്‍ എന്‍എസ്എസ് യുഡിഎഫ് അനുകൂല നിലപാട് എടുത്തെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുന്‍പ് സ്വീകരിച്ച സമദൂരം എന്ന നയത്തിന് പകരം ശരിദൂരം എടുക്കണമെന്നാണ് എന്‍എസ്എസ് പരസ്യമായി ആവശ്യപ്പെട്ടത്.

ശരിദൂരം എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഏതെങ്കിലും പാര്‍ട്ടിക്കോ, വ്യക്തിക്കോ വേണ്ടി എന്‍എസ്എസ് നിലപാട് എടുത്തിട്ടില്ല. എന്‍എസ്എസില്‍ എല്ലാതരം രാഷ്ട്രീയ അനുഭാവം ഉള്ളവരും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ശരിദൂരം പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള ചില എന്‍എസ്എസ് അംഗങ്ങള്‍ അവര്‍ക്ക് വിശ്വാസമുള്ള രാഷ്ട്രീയ പാര്‍ട്ടിക്കായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.

എന്നാല്‍ വട്ടിയൂര്‍കാവില്‍ ഇത്തരത്തില്‍ കോണ്‍ഗ്രസ് അനുഭാവമുള്ള കരയോഗം അംഗങ്ങള്‍ നടത്തിയ വീട് സന്ദര്‍ശനവും പ്രചാരണവുമാണ് വാര്‍ത്തകളില്‍ വന്നത്. ബാക്കി രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പോലും ഇതില്‍ തെറ്റിദ്ധരിച്ച് എന്‍എസ്എസിനെതിരെ നിലപാട് എടുത്തു. ഇതിനെ എന്‍എസ്എസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version