‘ പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണം’ ; ജോളിയുടെ ഉപദേശം ഇങ്ങനെ

ജോളി കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് 'കരിയര്‍ കൗണ്‍സലി'ങ്ങ് നല്‍കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളി നടത്തിയ ‘ നാടക’ ത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജോളി കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ‘കരിയര്‍ കൗണ്‍സലി’ങ്ങ് നല്‍കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളില്‍ വിദഗ്ധ ഉപദേശം തേടി പൊന്നാമറ്റം തറവാടിന് ചുറ്റുവട്ടത്തുള്ളവര്‍ ജോളിയെ സമീപിച്ചിരുന്നു. അപ്പോള്‍ ജോളി അവര്‍ക്ക് നല്‍കിയ ഉപദേശമായിരുന്നു പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നത്.

ജോളി തന്റെ അനുഭവമാണ് ഉദാഹരണമായി അവതരിപ്പിച്ചത്. തന്റെ ഭര്‍ത്താവായ റോയ് മരിച്ച ശേഷവും തനിക്ക് പിടിച്ചു നില്‍ക്കാനായത് ജോലിയുള്ളതു കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ കരിയര്‍ ഉപദേശം. അയല്‍വാസിയായ സറീനയുടെ മകള്‍ 2015 ല്‍ പ്ലസ് ടു പാസായപ്പോള്‍ എന്‍ട്രന്‍സ് കോച്ചിങ് കാര്യങ്ങളില്‍ നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എന്‍ഐടി അധ്യാപികയായ മരുമകള്‍ ജോളിയോടും നാട്ടുകാര്‍ക്കുണ്ടായിരുന്നെന്ന് സറീന പറയുന്നു.

അതേസമയം, കൂട്ടക്കൊലപാതക കേസിന്റെ അന്വേഷണം തുടങ്ങിയതു മുതല്‍ തന്നെ ജോളിയുടെ എന്‍ഐടി പ്രൊഫസര്‍ വാദം അടക്കം പൊളിഞ്ഞിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എന്‍ഐടി പ്രൊഫസര്‍’ ആയിരുന്നു ജോളി.

Exit mobile version