മരടിലെ ഫ്‌ളാറ്റുകളില്‍ യഥാര്‍ഥ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്തത് 197 പേര്‍ക്ക്

ഇവര്‍ കൈവശാവകാശ രേഖ വാങ്ങാത്തതെന്താണെന്ന് വിശദമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലെ ആകെയുള്ള 326 ഉടമകളില്‍ 197 പേര്‍ക്ക് യഥാര്‍ഥ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലെന്ന് ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്. ആദ്യഘട്ട പരിശോധനയില്‍ 140 പേരെയാണ് യഥാര്‍ഥ രേഖകളില്ലാത്തവരായി കണ്ടെത്തിയിരുന്നത്. ഇവര്‍ കൈവശാവകാശ രേഖ വാങ്ങാത്തതെന്താണെന്ന് വിശദമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്തരത്തില്‍ ഉടമസ്ഥാവകാശ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതി നിയോഗിച്ച സമിതിയാണ്. ബാക്കിയുള്ളവര്‍ക്ക് നഷ്ടപരിഹാരം കിട്ടാന്‍ തടസ്സമുണ്ടാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അനധികൃത ഫ്‌ളാറ്റ് നിര്‍മിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഈ വിഷയം പരിശോധിച്ചേക്കും.

ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റിലെ ഭൂരിപക്ഷം അപ്പാര്‍ട്ട്‌മെന്റുകളും ഇപ്പോള്‍ ബില്‍ഡറുടെ പേരിലാണുള്ളത്. പലതും വിറ്റുപോയിരുന്നില്ല. 122 അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെ ആകെയുള്ളത്. നഷ്ടപരിഹാരം ലഭിക്കാനുള്ളവരുടെ അക്കൗണ്ട് രേഖകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ആളുകള്‍ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോയെങ്കിലും സാധനങ്ങള്‍ മാറ്റിത്തീര്‍ന്നിട്ടില്ല. ഇന്റീരിയര്‍ വര്‍ക്കുകളും തടികൊണ്ടുള്ള പാനലുകളും നീക്കാനുള്ള താമസമാണ് കാരണം. സാധനങ്ങള്‍ മാറ്റാനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ സബ് കളക്ടറെ സമീപിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ സ്വയം ഒഴിയുന്നതിനാല്‍ തിരക്ക് കൂട്ടേണ്ടെന്ന നിലപാടിലാണ് അധികൃതര്‍.

Exit mobile version