കത്തയച്ചതിന് കേസ് എടുത്ത സംഭവം; നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനം; പ്രധാനമന്ത്രി രാഷ്ട്രീയവേട്ട നടത്തുകയാണ്; വിമര്‍ശനവുമായി എഐവൈഎഫ്

ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നവരെ ആക്രമിക്കുകയും കേസെടുത്ത് ജയിലില്‍ അടയ്ക്കുവാനുമുള്ള നീക്കം ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ്.

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് ജനാധിപത്യവിരുദ്ധവും
പ്രതിഷേധാര്‍ഹവുമാണെന്ന് എഐവൈഎഫ്.സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവരാണ് ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കടുത്ത ഫാസിസ്റ്റ് മനോഭാവമാണ് പ്രധാനമന്ത്രിയുടേത്. കേസെടുത്തതിനെതിരെ എഐവൈഎഫിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയച്ച് പ്രതിഷേധിക്കുമെന്നും എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു.

ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നവരെ ആക്രമിക്കുകയും കേസെടുത്ത് ജയിലില്‍ അടയ്ക്കുവാനുമുള്ള നീക്കം ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ്. കത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുത്ത നടപടി കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ വേട്ടയാടലിന്റെ തെളിവാണെന്നും എഐവൈഎഫ് നേതാക്കള്‍ വ്യക്തമാക്കി.

ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാളെ ഒരു ലക്ഷം കത്തയക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ജയ് ശ്രീറാമിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിനാണ് 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, മണിരത്‌നം തുടങ്ങി 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

Exit mobile version