അഞ്ച് കോടി മുതല്‍ മുടക്ക്; ശബരി ആശ്രമം നവീകരിക്കാനൊരുങ്ങി സര്‍ക്കാര്‍, 21ന് മുഖ്യമന്ത്രി തറക്കല്ലിടും, ഇവിടെ ഒരുങ്ങുന്നത് ഈ സൗകര്യങ്ങള്‍

ആദ്യഘട്ടമായി കഴിഞ്ഞ ബജറ്റില്‍ രണ്ടരക്കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: പാലക്കാട് ശബരി ആശ്രമം നവീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അഞ്ച് കോടി മുതല്‍ മുടക്കിലാണ് കസ്തൂര്‍ബ ഗാന്ധിയോടൊപ്പം ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ചതും താമസിച്ചതുമായ ആശ്രമം നവീകരിക്കുന്നത്. കൂടാതെ ശ്രീനാരായണ ഗുരുവും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സന്ദര്‍ശിച്ച പവിത്രമായ ഇടം കൂടിയാണ് ശബരി ആശ്രമം.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ശബരി ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് ഇവിടുത്തെ അസൗകര്യങ്ങളും മറ്റും ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് നവീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനായി അഞ്ച് കോടി രൂപ നീക്കിവെയ്ക്കുകയായിരുന്നു. ഗാന്ധിയന്‍ ആശയങ്ങളിലൂടെ സമൂഹത്തില്‍ എന്ത് മാറ്റം കൊണ്ടുവരാനാണോ ശബരി ആശ്രമം പരിശ്രമിച്ചത്, അതിന്റെ പൂര്‍ത്തീകരണത്തിന് ഉതകുന്നതായിരിക്കും സര്‍ക്കാരിന്റെ ഈ പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടമായി കഴിഞ്ഞ ബജറ്റില്‍ രണ്ടരക്കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഈ മാസം 21 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന് തറക്കല്ലിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 50 വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, ഗാന്ധിയന്‍ ലൈബ്രറി, മ്യൂസിയം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഇവിടെ ഒരുങ്ങും. ഗാന്ധിജി താമസിച്ച മണ്‍കുടില്‍ അതിന്റെ തനിമ ചോരാതെ തന്നെ നവീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

രാഷ്ട്രപിതാവിനായി കേരളം രാജ്യത്തിന് സമര്‍പ്പിക്കുന്ന സമ്മാനമായിരിക്കും ഇനിമുതല്‍ ശബരി ആശ്രമമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധിയുടെ പേരില്‍ മുതലെടുപ്പ് നടത്തുവര്‍ക്കുള്ള കേരളത്തിന്റെ മറുപടി കൂടിയാണ് 21 ന് തറക്കല്ലിടുന്ന ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ച സ്ഥലം, കസ്തൂര്‍ബ ഗാന്ധിയോടൊപ്പം ഗാന്ധിജി താമസിച്ച ആശ്രമം, ശ്രീനാരായണ ഗുരുവും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സന്ദര്‍ശിച്ച സ്ഥലം. ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കുമ്പോള്‍ കേരളത്തിന് വിസ്മരിക്കാനാകാത്ത ഒന്നാണ് പാലക്കാട്ടെ ശബരി ആശ്രമം.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ആശ്രമം നവീകരിക്കുകയാണ്. ഗാന്ധിയന്‍ ആശയങ്ങളിലൂടെ സമൂഹത്തില്‍ എന്ത് മാറ്റം കൊണ്ടുവരാനാണോ ശബരി ആശ്രമം പരിശ്രമിച്ചത്, അതിന്റെ പൂര്‍ത്തീകരണത്തിന് ഉതകുന്നതായിരിക്കും സര്‍ക്കാരിന്റെ ഈ പദ്ധതി. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക വകുപ്പ് ആശ്രമം നവീകരിക്കുന്നത്. ആദ്യഘട്ടമായി കഴിഞ്ഞ ബജറ്റില്‍ രണ്ടരക്കോടി രൂപ അനുവദിച്ചു. ഈ മാസം 21 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന് തറക്കല്ലിടും.

ബ്രാഹ്മണ്യത്തിന്റെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ് സാധാരണക്കാര്‍ക്കൊപ്പം നിലകൊണ്ട ടി ആര്‍ കൃഷ്ണസ്വാമി അയ്യരാണ് 1923 ല്‍ ശബരി ആശ്രമം ആരംഭിച്ചത്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു സ്ഥാപനം അദ്ദേഹം തുടങ്ങിയത്. പിന്നീട് വിപ്ലവകരമായ ധാരാളം മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ ആശ്രമത്തില്‍ നിന്നായിരുന്നു. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തിലായിരുന്നു. ഗാന്ധിജിയും കസ്തൂര്‍ബ ഗാന്ധിയും താമസിച്ച അപൂര്‍വ്വം സ്ഥലങ്ങളിലൊന്ന് എന്ന ഖ്യാതി മാത്രമല്ല, കസ്തൂര്‍ബ ഗാന്ധിയെയും കൂട്ടി അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കാന്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ സമരനായകനായി ചെന്ന ഗാന്ധിജിയെയും ഈ ആശ്രമം കണ്ടിട്ടുണ്ട്.

ദേശീയ-നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയും കേരളവും ഒരുപാട് മുന്നോട്ട് വന്നപ്പോള്‍ ശബരി ആശ്രമവും ഒരു സന്ദര്‍ശനകേന്ദ്രം മാത്രമായി മാറുകയായിരുന്നു. അസൗകര്യങ്ങളാല്‍ ബുദ്ധിമുട്ടുകയാണ് ഇന്ന് ഇവിടം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 70 വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ശബരി ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് ആശ്രമം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുന്നത്. സാംസ്‌കാരിക വകുപ്പ് മുന്‍കയ്യെടുത്ത് ആശ്രമം നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

50 വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, ഗാന്ധിയന്‍ ലൈബ്രറി, മ്യൂസിയം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഇവിടെ ഒരുങ്ങും. ഗാന്ധിജി താമസിച്ച മണ്‍കുടില്‍ അതിന്റെ തനിമ ചോരാതെ തന്നെ നവീകരിക്കും. രാഷ്ട്രപിതാവിനായി കേരളം രാജ്യത്തിന് സമര്‍പ്പിക്കുന്ന സമ്മാനമായിരിക്കും ഇനിമുതല്‍ ശബരി ആശ്രമം. ഗാന്ധിയുടെ പേരില്‍ മുതലെടുപ്പ് നടത്തുവര്‍ക്കുള്ള കേരളത്തിന്റെ മറുപടി കൂടിയാണ് 21 ന് തറക്കല്ലിടുന്ന ഈ പദ്ധതി.

നെഹ്‌റുവിനെ ഒന്നിനും കൊള്ളാത്ത ഭരണാധികാരി എന്ന് വരുത്തിതീര്‍ക്കുകയാണ്. ഗാന്ധിജിയെ പാടിപ്പുകഴ്ത്തുകയാണ്. അവര്‍ ഗാന്ധിയിലേക്കും വരും. ഞങ്ങള്‍ക്കും ഗാന്ധിജിയെ ഇഷ്ടമാണെന്ന് പറയും. പിന്നെ, അവരുടെ പല ആളുകളുടെ പേരും ഗാന്ധിയോട് ഉപമിക്കും. മെല്ലെ മെല്ലെ ഗാന്ധിജിയുടെ ചരിത്രം അവരുടേത് കൂടിയാകും. ഫാസിസം അതിന്റെ തന്ത്രങ്ങള്‍ മെനയുമ്പോള്‍ കേരളത്തിന് പ്രതിരോധിക്കാതിരിക്കാനാവില്ല.

Exit mobile version