റോഡ് പണി തടസ്സപ്പെടുത്തി; അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നാരോപിച്ച് 353-ാം വകുപ്പ് പ്രകാരമാണ് ഷാനിമോള്‍ ഉസ്മാനെതിരെ അരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പൊതുമരാമത്ത് വകുപ്പ് തുറവൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്തത്. റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

സെപ്തംബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മ്മാണം രാത്രി 11 മണിയോടെ ഷാനിമോളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഏകദേശം അമ്പത് ശതമാനത്തോളം പൂര്‍ത്തിയായ റോഡിന്റെ അറ്റക്കുറ്റപ്പണികളാണ് ഷാനിമോളും പ്രവര്‍ത്തകരും തടസ്സപ്പെടുത്തിയത്.

തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നാരോപിച്ച് 353-ാം വകുപ്പ് പ്രകാരമാണ് ഷാനിമോള്‍ ഉസ്മാനെതിരെ അരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ വാദം. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ഷാനിമോള്‍ പ്രതികരിച്ചു.

Exit mobile version