ടെലിഗ്രാം നിരോധിക്കണം; കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി, ഹര്‍ജി സമര്‍പ്പിച്ചത് കോഴിക്കോട് സ്വദേശി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കൊച്ചി: ഏറെ പ്രശസ്തിയേറിയ വാട്‌സ്ആപ്പ് പോലെ മെസേജിംഗ് ആപ്പായ ടെലിഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2013 ല്‍ റഷ്യയില്‍ ലോഞ്ച് ചെയ്ത ടെലിഗ്രാമില്‍ സന്ദേശം അയക്കുന്ന വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് ടെലിഗ്രാമിനെ ദുരുപയോഗിക്കുന്നു.

തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലിഗ്രാമിനെ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും. മെസ്സേജിംഗിന് പുറമെ സിനിമകള്‍ മറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പ് കൂടിയാണ് ടെലിഗ്രാം.

Exit mobile version