ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട് ഭാഗികമായി തകര്‍ന്നു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു.
കുറ്റ്യാടി തീക്കുനി ജീലാനി നഗറില്‍ മൊയ്തുവിന്റെ അടുക്കള വരാന്തയില്‍ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടറാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ അടുക്കളയും കുളിമുറിയും ഗ്രില്‍സും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേടുപറ്റി.

മൊയ്തുവും ഭാര്യയും മക്കളും അടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെയായതിനാല്‍ വന്‍അപകടം ഒഴിവായി. വീട്ടില്‍ സൂക്ഷിച്ച അഡിഷണല്‍ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് ഗ്യാസ് അടുപ്പുമായി കണക്ട് ചെയ്തിരുന്നില്ല. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് പരിസരവാസികളും വീട്ടുകാരും പറഞ്ഞു.

നാദാപുരത്തെ ഗ്യാസ് ഏജന്‍സിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് സിലിണ്ടര്‍ വീട്ടിലെത്തിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറ്റ്യാടി സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസും റവന്യൂ അധികൃതരും പരിശോധന നടത്തി.

Exit mobile version