എന്റെ അനുഭവം ഇനി ഒരു മക്കള്‍ക്കും ഉണ്ടാകരുത്, വീടുകളിലെ അസൗകര്യം പഠനത്തിന് തടസമാകാതിരിക്കാന്‍ പഠനമുറി പദ്ധതിയുമായി മന്ത്രി എകെ ബാലന്‍

സമാനമായ ആഗ്രഹം സൂക്ഷിക്കുന്ന എത്രയോ വിദ്യാര്‍ത്ഥികളും അന്ന് ചുറ്റും ഉണ്ടായിരുന്നു.

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിയുമായി മന്ത്രി എകെ ബാലന്‍. തന്റെ കുട്ടിക്കാലത്തെ അനുഭവം കൂടി പങ്കുവെച്ചാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. കുട്ടിക്കാലത്ത് വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ ഞാനും ഒരു പഠനമുറി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ആ കാലത്ത് അതൊരു സ്വപ്നം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുട്ടിക്കാല അനുഭവം വെളിപ്പെടുത്തിയത്.

സമാനമായ ആഗ്രഹം സൂക്ഷിക്കുന്ന എത്രയോ വിദ്യാര്‍ത്ഥികളും അന്ന് ചുറ്റും ഉണ്ടായിരുന്നു. ആ അവസ്ഥയില്‍ നിന്നും കേരളം ഒരുപാട് മാറിയെങ്കിലും പട്ടികജാതി വിഭാഗക്കാര്‍ക്കിടയില്‍ ഇപ്പോഴും പഠനമുറി സ്വപ്നം കാണുന്ന കുട്ടികളുണ്ടെന്ന് അദ്ദേഹം കുറിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കായി പഠനമുറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്. പുതിയ തലമുറയിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ ജീവിതനിലവാരത്തില്‍ സ്ഥായിയായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പഠനമുറി എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രയാസകരമായ ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസ അന്തരീക്ഷം വീട്ടിലുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കുറിച്ചു. വീട്ടിലെ കഷ്ടപ്പാടുകളും ദാരിദ്രാവസ്ഥയും നല്ലൊരു വീടില്ലാത്ത അസൗകര്യവും എല്ലാം അഭിമുഖീകരിക്കുന്ന മിടുക്കരായ കുട്ടികളെ കൈപിടിച്ചുയര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഇവരിലൂടെ ഈ സമൂഹത്തില്‍ വലിയ മാറ്റം തന്നെ സാധ്യമാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ടാംക്ലാസ് മുതല്‍ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ള വീടുകളോട് ചേര്‍ന്നാണ് പഠനമുറികള്‍ അനുവദിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. 120 ചതുരശ്ര അടിയില്‍ മികച്ച സൗകര്യങ്ങളോട് കൂടിയാണ് മുറി ഒരുക്കുന്നത്. മേശ, കസേര, ബുക്ക്‌റാക്ക്, കമ്പ്യൂട്ടര്‍ എന്നിവ പഠനമുറിയില്‍ ഒരുക്കും. ആകെ 11597 വീടുകളോട് ചേര്‍ന്ന് പഠനമുറികള്‍ നിര്‍മ്മിക്കാനുള്ള അനുമതി ഇതിനകം നല്‍കി കഴിഞ്ഞു. ഇതില്‍ 7482 പഠനമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി മന്ത്രി കുറിച്ചു. വീടുകളിലെ അസൗകര്യം കാരണം ഒരു വിദ്യാര്‍ത്ഥി പോലും പഠനത്തില്‍ പിറകോട്ട് പോകരുത് എന്ന് ഈ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കുട്ടിക്കാലത്ത് വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ ഞാനും ഒരു പഠനമുറി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ആ കാലത്ത് അതൊരു സ്വപ്നം മാത്രമായിരുന്നു. സമാനമായ ആഗ്രഹം സൂക്ഷിക്കുന്ന എത്രയോ വിദ്യാര്‍ത്ഥികളും അന്ന് എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ആ അവസ്ഥയില്‍ നിന്നും കേരളം ഒരുപാട് മാറിയെങ്കിലും പട്ടികജാതി വിഭാഗക്കാര്‍ക്കിടയില്‍ ഇപ്പോഴും പഠനമുറി സ്വപ്നം കാണുന്ന കുട്ടികളുണ്ട്.

പുതിയ തലമുറയിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ ജീവിതനിലവാരത്തില്‍ സ്ഥായിയായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പഠനമുറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്. പ്രയാസകരമായ ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസ അന്തരീക്ഷം വീട്ടിലുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടിലെ കഷ്ടപ്പാടുകളും ദാരിദ്രാവസ്ഥയും നല്ലൊരു വീടില്ലാത്ത അസൗകര്യവും എല്ലാം അഭിമുഖീകരിക്കുന്ന മിടുക്കരായ കുട്ടികളെ കൈപിടിച്ചുയര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഇവരിലൂടെ ഈ സമൂഹത്തില്‍ വലിയ മാറ്റം തന്നെ സാധ്യമാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.

എട്ടാംക്ലാസ് മുതല്‍ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ള വീടുകളോട് ചേര്‍ന്നാണ് പഠനമുറികള്‍ അനുവദിക്കുന്നത്. 2 ലക്ഷം രൂപ സര്‍ക്കാര്‍ സഹായത്തോടെ 120 ചതുരശ്ര അടിയില്‍ മികച്ച സൗകര്യങ്ങളോട് കൂടിയാണ് മുറി ഒരുക്കുന്നത്. മേശ, കസേര, ബുക്ക്‌റാക്ക്, കമ്പ്യൂട്ടര്‍ എന്നിവ പഠനമുറിയില്‍ ഒരുക്കും. ആകെ 11597 വീടുകളോട് ചേര്‍ന്ന് പഠനമുറികള്‍ നിര്‍മ്മിക്കാനുള്ള അനുമതി ഇതിനകം നല്‍കി കഴിഞ്ഞു. ഇതില്‍ 7482 പഠനമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പഠനമുറികളെ കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തിനാകെ മാതൃകയായ പദ്ധതിയാണ് ഇത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ 25,000 പഠനമുറികള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുസമൂഹത്തിന് കൂടി പങ്കാളിയാകാന്‍ സാധിക്കുന്ന വിധത്തില്‍ പദ്ധതിയെ വിപുലീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

വീടുകളിലെ അസൗകര്യം കാരണം ഒരു വിദ്യാര്‍ത്ഥി പോലും പഠനത്തില്‍ പിറകോട്ട് പോകരുത് എന്ന് ഈ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.

Exit mobile version