പാലായിലെ പരാജയ കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടി; യുഡിഎഫിന്റെ അടിത്തറയില്‍ യാതൊരു വിള്ളലുമുണ്ടായിട്ടില്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പാലായിലേത് സാങ്കേതികമായ ഒരു പരാജയം മാത്രമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

തിരുവനന്തപുരം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതിന് കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വരെ നിലനിന്നത് യുഡിഎഫിന്റെ വിജയത്തിന് വിഘാതം സൃഷ്ടിച്ചു. ഒരു ഘടകക്ഷിയെ നിയന്ത്രിക്കുന്നതിന് യുഡിഎഫിന് പരിധികളുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ ചേരിപ്പോര് പാലായിലെ വോട്ടര്‍മാരെ കോപാകുലരാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുപക്ഷമുന്നണിക്കും സിപിഎമ്മിനും ഈ വിജയത്തില്‍ ഒരു മേനിയും അവകാശപ്പെടാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതെസമയം യുഡിഎഫിന്റെ അടിത്തറയില്‍ യാതൊരു വിള്ളലുമുണ്ടായിട്ടില്ലെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പാലായിലേത് സാങ്കേതികമായ ഒരു പരാജയം മാത്രമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും യഥാര്‍ത്ഥ ജനവിധിക്കായി കേരളം കാത്തിരിക്കുന്നു. ഈ പോരാട്ടത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും യുഡിഎഫ് വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആത്മവീര്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തേതു പോലെ തന്നെ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പാലായില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിഞ്ഞുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. 7000 വോട്ടുകളാണ് ഇത്തവണ ബിജെപിയുമായി സിപിഎം കച്ചവടം നടത്തിയിരിക്കുന്നത്. ബിജെപിയുടെ വോട്ടു വാങ്ങിയിട്ടു പോലും എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേതിലും 44 വോട്ടുകള്‍ ഇത്തവണ കുറഞ്ഞിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Exit mobile version