ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ല; ഡിജിപി

ശബരിമല ഡ്യൂട്ടിയിലുളള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു.

കൊച്ചി: ശബരിമല ദര്‍ശനത്തിന് കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. ശബരിമല ഡ്യൂട്ടിയിലുളള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല.

തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പോലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Exit mobile version