ശബരിമല സുരക്ഷയ്ക്ക് പതിനയ്യായിരം പോലീസുകാര്‍; പോലീസ് വിന്യാസം പൂര്‍ത്തിയായെന്ന് ലോകനാഥ് ബെഹ്റ

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ സുരക്ഷ മുന്‍നിര്‍ത്തി ശബരിമലയിലെ പോലീസ് വിന്യാസം പൂര്‍ത്തിയായി. ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ.

ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമെ ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണമേഖലാ എഡിജിപി എസ് അനില്‍കാന്തിനും ചീഫ് കോഡിനേറ്റര്‍ എസ് ആനന്ദകൃഷ്ണനുമാണ് പ്രധാന ചുമതലകള്‍. ഐജി മനോജ് എബ്രഹാമും ചീഫ് കോഡിനേറ്ററായിരിക്കും. എല്ലാ മേഖലയിലും ക്രമസമാധാന നില നിരീക്ഷിക്കുന്നതിനായി പ്രത്യേകം പോലീസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നിലയ്ക്കലില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉന്നതതല യോഗം ചേര്‍ന്നു.

ശബരിമലയില്‍ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ഈ അക്രമ സംഭവങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് 1.25 കോടിയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ക്ക് എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതലകള്‍ക്കായി ഉണ്ടാകും. ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണ് ഡ്യൂട്ടിയില്‍ ഉണ്ടാവുക. 12,562 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍/സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 312 പേരും സി.ഐ തലത്തില്‍ 92 പേരും ഡി.വൈ.എസ്.പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും.

ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 230 വനിതാ ഉദ്യോഗസ്ഥരടക്കം 4,026 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് നിയോഗിക്കുക. എസ്.ഐ തലത്തില്‍ 389 പേരും സി.ഐ തലത്തില്‍ 90 പേരും ഡി.വൈ.എസ്.പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 230 വനിതാ ഉദ്യോഗസ്ഥരടക്കം 4,383 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എസ്.ഐ തലത്തില്‍ 400 പേരും സി.ഐ തലത്തില്‍ 95 പേരും ഡി.വൈ.എസ്.പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.

ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍ഡോ സംഘത്തെയും സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

Exit mobile version