തെരുവുനായയുടെ ആക്രമണം; കുമാരപുരത്ത് വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

കരുവാറ്റയില്‍ സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥികളെയും ബസ് കാത്തു നിന്നവരെയുമാണ് തെരുവുനായ ആക്രമിച്ചത്

ഹരിപ്പാട്: തെരുവുനായയുടെ ആക്രമണത്തില്‍ കുമാരപുരത്ത് വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു. ദേശീയപാതയില്‍ കരുവാറ്റ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപവും കുമാരപുരത്തും കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കരുവാറ്റയില്‍ സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥികളെയും ബസ് കാത്തു നിന്നവരെയുമാണ് തെരുവുനായ ആക്രമിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി വന്ന കുട്ടിയെയും അമ്മയെയുമാണ് കുമാരപുരത്ത് വെച്ച് തെരുവുനായ കടിച്ചത്.

വിദ്യാര്‍ത്ഥികളായ താമല്ലാക്കല്‍ നാടേരത്ത് അമൃത (5), കരുവാറ്റ പുത്തന്‍കണ്ടത്തില്‍ കീര്‍ത്തന (13), കരുവാറ്റ മൂലശ്ശേരില്‍ അഞ്ജലി (11), വലിയപറമ്പ് ആദര്‍ശ് ഭവനത്തില്‍ അശ്വിന്‍ (17), സെയില്‍സ് എക്‌സിക്യൂട്ടീവ് റാന്നി സ്വദേശി രാജി (30), എന്നിവര്‍ക്കാണ് കരുവാറ്റയില്‍ തെരുവുനായയുടെ കടിയേറ്റത്.

തെരുവുനായയുടെ കടിയേറ്റവരെ ഉടനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃതയ്ക്കും, സെല്‍വയ്ക്കും മുഖത്താണ് കടിയേറ്റിട്ടുള്ളത്.

Exit mobile version