ഓണം ബംപര്‍: ആറു പേര്‍ക്ക് സമ്മാനത്തുക കൈമാനാകില്ല; പുതിയ നടപടി സ്വീകരിക്കാനൊരുങ്ങി ലോട്ടറി വകുപ്പ്

കൊച്ചി: ഓണം ബംപറടിച്ച സുഹൃത്തുക്കളാണ് സോഷ്യല്‍മീഡിയയിലെ താരങ്ങളിപ്പോള്‍. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആറ് പേര്‍ സമ്മാനാര്‍ഹരാവുന്നത്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്കു കിട്ടുക 7.56 കോടി രൂപയാണ്. ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്.

ഒന്നാം സമ്മാനമായ 12 കോടി രൂപ ആറു പേര്‍ ചേര്‍ന്ന് പങ്കിട്ട് എടുക്കേണ്ടതു കൊണ്ട് തുക കൈമാറുന്ന നടപടിക്രമത്തിലും കുറച്ച് മാറ്റമുണ്ടാകും. മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടിക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്.

ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. പകരം ഈ ആറു പേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്. നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പിജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം.

ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ് ഇക്കാര്യങ്ങള്‍. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും വകുപ്പ് ഇടപെടില്ല. ചുമതലക്കാരനെ കണ്ടെത്തി നല്‍കേണ്ടതും വിവരങ്ങള്‍ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്.

Exit mobile version