മധുവിധു ആഘോഷത്തിനായി കുളുവിലെത്തി; ബോട്ടപകടത്തില്‍ മലയാളിയായ നവവരന്‍ മരണപ്പെട്ടു

ബോട്ടിംഗ് നടത്തിപ്പുകാരനും ബോട്ട് ഉടമയ്ക്കുമെതിരെ കേസെടുത്തതായി കുളു എസ്പി ഗൗരവ് സിങ് വ്യക്തമാക്കി.

കുളു: മധുവിധു ആഘോഷത്തിനായി ഹിമാചല്‍പ്രദേശിലെ കുളുവിലെത്തിയ മലയാളിയായ നവവരന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടു. കാര്യവട്ടം നീരാഞ്ജനത്തില്‍ കുമാറിന്റേയും സതികുമാരിയുടേയും മകനായ കെ എസ് രഞ്ജിത്താണ് മരണപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയാണ് രഞ്ജിത്ത്.

റാഫ്റ്റില്‍ സാഹസിക തുഴച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പാറക്കല്ലില്‍ തട്ടി മറിയുകയായിരുന്നു. ഭാര്യ ശ്രീദേവിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കളെയും രക്ഷപ്പെടുത്തി. എന്നാല്‍ അപകടത്തില്‍പ്പെട്ട ഉടനെ രഞ്ജിത്ത് ബോട്ടിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഇതാണ് രഞ്ജിത്തിനെ രക്ഷപ്പെടുത്താന്‍ കഴിയാതെ വന്നത്.

അപകടത്തില്‍ രഞ്ജിത്തിന്റെ ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്ന ഏഴംഗ സുഹൃദ് സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബോട്ടിംഗ് നടത്തിപ്പുകാരനും ബോട്ട് ഉടമയ്ക്കുമെതിരെ കേസെടുത്തതായി കുളു എസ്പി ഗൗരവ് സിങ് വ്യക്തമാക്കി.

Exit mobile version