മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടി; ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി കോടിയേരി

ഫ്‌ളാറ്റിലെ താമസക്കാര്‍ അവരുടെതല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകാന്‍ സുപ്രീം കോടതി പറയുന്നത്.

കോട്ടയം: മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മരട് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. കയ്യേറ്റത്തില്‍ ഒരു പങ്കുമില്ലാത്ത താമസക്കാരെ ശിക്ഷിക്കുന്ന തരത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഫ്‌ളാറ്റിലെ താമസക്കാര്‍ അവരുടെതല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകാന്‍ സുപ്രീം കോടതി പറയുന്നത്.

അതുകൊണ്ട് ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ നടപടിയുണ്ടാകണമെന്ന് കോടിയേരി പറഞ്ഞു. നേരത്തെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എറണാകുളം എംപി ഹൈബി ഈഡനും രംഗത്ത് വന്നിരുന്നു.

അതിനിടെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഫ്ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version