ഒപ്പമിരുന്ന് സദ്യ കഴിച്ചും ഓണക്കോടി വിതരണം ചെയ്തും തിരുവോണ നാളില്‍ ആദിവാസികള്‍ക്കൊപ്പം മന്ത്രി എകെ ബാലന്‍; എത്തിയത് കുടുംബസമേതം

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.

പാലക്കാട്: തിരുവോണ നാളില്‍ ആദിവാസികള്‍ക്കൊപ്പം ആഘോഷിച്ച് മന്ത്രി എകെ ബാലന്‍. കുടുംബസമേതമാണ് അദ്ദേഹം ഓണം ആഘോഷിക്കാന്‍ ആദിവാസി ഊരില്‍ എത്തിയത്. പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിക്കടുത്ത് വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിലായിരുന്നു അദ്ദേഹം എത്തിയത്. ഓണം അവിടെ ആഘോഷിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.

അവരുടെ തനത് വാദ്യ വിശേഷങ്ങളോടെയും പാട്ടുപാടിയുമാണ് തന്നെയും കുടുംബത്തേയും വരവേറ്റതെന്ന് മന്ത്രി കുറിച്ചു. ശേഷം അവര്‍ക്കൊപ്പം തന്നെ ഇരുന്ന് മന്ത്രി ഭക്ഷണം കഴിക്കുകയും ചെയ്തു. പ്രളയത്തിന്റെ പശ്ചാത്തലത്തിലും ഈ ഓണക്കാലത്ത് ആദിവാസി വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ക്രിയാത്മക പ്രവര്‍ത്തനം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് തിരുവോണ നാളില്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടപ്പാറ ആദിവാസി ഭൂമി പ്രശ്നം സാങ്കേതിക പ്രശ്നം മാത്രമാണ്. ഭൂമി പ്രശ്നം പരിഹരിക്കാന്‍ ഉചിത നടപടി സ്വീകരിക്കുമെന്നും എകെ ബാലന്‍ വ്യക്തമാക്കി. ക്ഷേമ പെന്‍ഷന് പുറമെ, ഓണക്കിറ്റുകള്‍,റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യം എന്നിവയെല്ലാം നല്‍കി. ഇത് ഈ വര്‍ഷത്തെ ഓണം ആദിവാസി വിഭാഗത്തിന് ഉത്സവ പ്രതീതിയാണ് ഉണ്ടാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ആഘോഷത്തില്‍ പങ്കെടുത്ത ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഓണക്കോടി വിതരണവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഈ തിരുവോണവും ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്.

പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിക്കടുത്ത് വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിലായിരുന്നു ഈ വര്‍ഷത്തെ എന്റെ ഓണം. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയായ ശേഷം എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാന്‍ ഞാനും കുടുംബവും ഏതെങ്കിലും ആദിവാസി ഊരില്‍ എത്താറുണ്ട്. യാത്ര ചെയ്‌തെത്താന്‍ ഏറെ പ്രയാസമുള്ള കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിലെത്തിയതില്‍ അവിടെയുള്ള ആദിവാസികള്‍ക്ക് ഏറെ ആഹ്ലാദമായി. അവരുടെ തനത് വാദ്യ വിശേഷങ്ങളോടെയും പാട്ടുപാടിയുമാണ് വരവേറ്റത്. കുടുംബസമേതം ആദിവാസി സഹോദരങ്ങള്‍ക്കൊപ്പം ഓണസദ്യ കഴിച്ചു.

പ്രളയത്തിന്റെ പശ്ചാത്തലത്തിലും ഈ ഓണക്കാലത്ത് ആദിവാസി വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ക്രിയാത്മക പ്രവര്‍ത്തനം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് തിരുവോണ നാളില്‍ അവര്‍ക്കൊപ്പമിരുന്ന് സദ്യയുണ്ടത്. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സര്‍ക്കാര്‍ തുടര്‍ന്നും മുന്‍ഗണന നല്‍കുക. കടപ്പാറ ആദിവാസി ഭൂമി പ്രശ്നം സാങ്കേതിക പ്രശ്നം മാത്രമാണ്. ഭൂമി പ്രശ്നം പരിഹരിക്കാന്‍ ഉചിത നടപടി സ്വീകരിക്കും.

ഈ വര്‍ഷത്തെ ഓണം ആദിവാസി വിഭാഗത്തിന് ഉത്സവ പ്രതീതിയാണ് ഉണ്ടാക്കിയത്. ക്ഷേമ പെന്‍ഷന് പുറമെ, ഓണക്കിറ്റുകള്‍,റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യം എന്നിവയെല്ലാം നല്‍കി കഴിഞ്ഞു. പ്രതിസന്ധികളൊന്നും തന്നെ വികസന പ്രവര്‍ത്തനങ്ങളെയും ആദിവാസി വിഭാഗങ്ങള്‍ക്കുള്ള സഹായം നല്‍കുന്നതിനേയും ബാധിക്കില്ലെന്നും ആദിവാസികള്‍ക്ക് ഉറപ്പു നല്‍കി. ആഘോഷത്തില്‍ പങ്കെടുത്ത ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഓണക്കോടി വിതരണവും നിര്‍വഹിച്ചു.

കെ.ഡി പ്രസേനന്‍ എം.എല്‍.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സതീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശികുമാര്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രസിഡണ്ട് ടി.എം ശശി, കിഴക്കഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബാലന്‍ , വണ്ടാഴി പഞ്ചായത്ത് പ്രസിഡണ്ട് സുമാവലി മോഹന്‍ദാസ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം മല്ലിക എന്നിവരും കൂടെ ഉണ്ടായി.

Exit mobile version