വിപുലമായ റിലീസിംഗ് സൗകര്യം ഇല്ലെങ്കിലും ഇന്ന് രാജ്യത്തിനകത്തും ലോകത്തും ചര്‍ച്ച ചെയ്യപ്പെടുന്നു; ഇത് മലയാള സിനിമയ്ക്ക് അഭിമാനം; മന്ത്രി എകെ ബാലന്‍

ഈ വളര്‍ച്ചയില്‍ മലയാളസിനിമയ്ക്ക് എല്ലാ പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരും കൂടെയുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കുന്നുണ്ട്.

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അഭിമാനമാകുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായ സനല്‍കുമാര്‍ ശശിധരന്റെ ചോല, വിഖ്യാതമായ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമകാലിക ലോക സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, മുംബൈ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി എത്തുന്ന ഗീതുമോഹന്‍ദാസ്-നിവിന്‍പോളി ചിത്രം മൂത്തോന്‍ എന്നിവയെല്ലാം ലോകസിനിമാ മേഖലയില്‍ മലയാളത്തെ അടയാളപ്പെടുത്തുകയാണെന്ന് അദ്ദേഹം പറയുന്നു.

വിപുലമായ റിലീസിംഗ് സൗകര്യം ഇല്ലാത്ത ഒരു ചെറിയ സംസ്ഥാനത്ത് നിന്നും രാജ്യത്തിനകത്തും ലോകത്തും ചര്‍ച്ച ചെയ്യപ്പെടുന്ന തരത്തിലേക്ക് വളരാന്‍ ഇതിനോടകം തന്നെ നമുക്ക് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി കുറിച്ചു. കൂടാതെ ഈ വളര്‍ച്ചയില്‍ മലയാളസിനിമയ്ക്ക് എല്ലാ പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരും കൂടെയുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കുന്നുണ്ട്.

സനല്‍കുമാര്‍ ശശിധരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഗീതു മോഹന്‍ദാസ് എന്നീ സംവിധായകര്‍ക്കും ചോല, ജെല്ലിക്കെട്ട്, മൂത്തോന്‍ സിനിമകളിടെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മലയാള സിനിമയ്ക്ക് അഭിമാനമാകുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായ സനല്‍കുമാര്‍ ശശിധരന്റെ ചോല, വിഖ്യാതമായ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമകാലിക ലോക സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, മുംബൈ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി എത്തുന്ന ഗീതുമോഹന്‍ദാസ്-നിവിന്‍പോളി ചിത്രം മൂത്തോന്‍ എന്നിവയെല്ലാം ലോകസിനിമാ മേഖലയില്‍ മലയാളത്തെ അടയാളപ്പെടുത്തുകയാണ്.

പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ചോല വെനീസ് മേളയില്‍ ലോകസിനിമയിലെ പുതിയ ട്രെന്റുകളെ പരിചയപ്പെടുത്തുന്ന ഓറിസോണ്ടി (ഹൊറൈസണ്‍) മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ സിനിമയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിച്ച നിമിഷ സജയനും സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിച്ച ജോജു ജോര്‍ജ്ജും ഈ സിനിമയുടെ ഭാഗമായി വെനീസിലെ മേളയില്‍ പങ്കെടുത്ത വാര്‍ത്തകള്‍ ഇതിനോടകം മലയാളികള്‍ കണ്ടുകഴിഞ്ഞു. ലോകപ്രശസ്ത സംവിധായകനും മലയാളിയുടെ സ്വകാര്യഅഹങ്കാരവുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ക്കൂത്ത് എന്നീ ചിത്രങ്ങള്‍ ഇതിന് മുന്‍പ് വെനീസ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഈ.മ.യൗ എന്ന സിനിമയ്ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ടൊറന്റോ മേളയില്‍ സപ്തംബര്‍ ആറ്, ഏഴ് തീയ്യതികളിലാണ് ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കുന്നത്. മുന്‍ചിത്രങ്ങള്‍ പോലെ തന്നെ മലയാളത്തിന് അഭിമാനമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ചിത്രവും മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍പോളി പ്രധാന കഥാപാത്രമായി എത്തുന്ന മൂത്തോന്‍ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. മുംബൈ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായാണ് മൂത്തോന്റെ ആദ്യ പ്രദര്‍ശനം. മലയാളത്തിലും ഹിന്ദിയിലുമായി വരുന്ന ഈ ചിത്രവും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

വിപുലമായ റിലീസിംഗ് സൗകര്യം ഇല്ലാത്ത ഒരു ചെറിയ സംസ്ഥാനത്ത് നിന്നും രാജ്യത്തിനകത്തും ലോകത്തും ചര്‍ച്ച ചെയ്യപ്പെടുന്ന തരത്തിലേക്ക് വളരാന്‍ നമുക്ക് സാധിക്കുന്നുണ്ട്. ഈ വളര്‍ച്ചയില്‍ മലയാളസിനിമയ്ക്ക് എല്ലാ പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരും കൂടെയുണ്ട്.

സനല്‍കുമാര്‍ ശശിധരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഗീതു മോഹന്‍ദാസ് എന്നീ സംവിധായകര്‍ക്കും ചോല, ജെല്ലിക്കെട്ട്, മൂത്തോന്‍ സിനിമകളിടെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.

Exit mobile version