‘ബൂര്‍ഷ്വാസി ചതിക്കും, ശവപ്പെട്ടി വില്‍ക്കപ്പെടും’ പൊറിഞ്ചു മറിയം ജോസിന്റെ നിരൂപണം; എസ്‌കെ സജീഷ്

ചിത്രത്തിന് ഏറെ വ്യത്യസ്തമായ ഒരു നിരൂപണം പങ്കുവെച്ചിരിക്കുകയാണ് സിപിഎം നേതാവ് എസ്‌കെ സജീഷ്.

തൃശ്ശൂര്‍: തീയ്യേറ്ററില്‍ നിറഞ്ഞോടുകയാണ് ജോജു ജോര്‍ജ് നായക വേഷത്തില്‍ എത്തിയ പൊറിഞ്ചു മറിയം ജോസ്. വന്‍ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാലുപാടു നിന്നും ചിത്രത്തിന്റെ നിരൂപണങ്ങളും എത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിന് ഏറെ വ്യത്യസ്തമായ ഒരു നിരൂപണം പങ്കുവെച്ചിരിക്കുകയാണ് എസ്‌കെ സജീഷ്.

ചെഗുവേരയുടെ ചിത്രത്തിന് മുന്നില്‍ നിന്ന് ബൂര്‍ഷ്വാസിയെകുറിച്ച് വിളിച്ച് പറഞ്ഞ താടിനീട്ടി എല്ലുന്തിയ മനുഷ്യനെ നോക്കി ‘കുറേ പുസ്തകം വായിച്ച് വട്ടായിപ്പോയ മനുഷ്യനാണ്’ എന്ന ഡയലോഗില്‍ തീയ്യേറ്ററില്‍ എല്ലാവരും ചിരിച്ചുവെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. അതിനു പിന്നിലെ കാരണവും മറ്റുമാണ് അദ്ദേഹം കുറിക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ വര്‍ത്തമാനകാല രാഷ്ട്രീയത്തോട് എത്രമാത്രം സംവദിക്കുന്നു എന്ന് മനസിലാവുന്നത് ആത്മമിത്രത്തിന്റെ ജീവനില്‍ കത്തി കയറ്റുബോള്‍ ‘തെരുവിലെ നാറിയെപ്പോലെയാണോടാ എന്റെ കൊച്ചുമോന്‍’ എന്ന് ചോദിക്കുന്ന മുതലാളിയുടെ മനസില്‍ നിന്നാണെന്ന് അദ്ദേഹം കുറിച്ചു.

‘കുറെ പുസ്തകം വായിച്ച് വട്ടായിപ്പോയ മനുഷ്യനാണ്’ എന്ന ചിരി പടര്‍ത്തിയ ഡയലോഗില്‍ നിന്നും ആ മനുഷ്യന്‍ പറഞ്ഞ ‘ബൂര്‍ഷ്വാസി ചതിക്കും പൊറിഞ്ചൂ’ എന്ന ശരിയായ ആശയം പുസ്തകത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയ സാമൂഹ്യബോധമാണ് എന്ന തിരിച്ചറിവിലേക്ക് നയിക്കുകയാണ് സിനിമയെന്നും സജീഷ് പറയുന്നു. ‘ബൂര്‍ഷ്വാസി ചതിക്കും…’ ‘ ശവപ്പെട്ടി വില്‍ക്കപ്പെടും എന്നെഴുതുബോള്‍ എന്റെ കൈ വിറക്കും…’ എന്ന് കമ്മൂണിസ്റ്റ്കാരായ രണ്ട് കഥാപാത്രങ്ങള്‍ ഇടയില്‍ ഈ ഡയലോഗുകള്‍ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പൊറിഞ്ചു മറിയം ജോസ് ———————– ചെഗുവേരയുടെ ചിത്രത്തിന് മുന്നില്‍നിന്ന് ബൂര്‍ഷ്വാസിയെകുറിച്ച് വിളിച്ച് പറഞ്ഞ താടിനീട്ടി എല്ലുന്തിയ മനുഷ്യനെ നോക്കി ‘കുറേ പുസ്തകം വായിച്ച് വട്ടായിപ്പോയ മനുഷ്യനാണ്’ എന്ന ഡയലോഗില്‍ തിയേറ്ററില്‍ എല്ലാവരും ചിരിച്ചു. എന്തിനായിരുന്നു ആ ഡയലോഗെന്ന് ഒരുനിമിഷം ചിലരെങ്കിലും ചിന്തിച്ച്കാണും. CPI(M) ലോക്കല്‍ സമ്മേളനത്തിന്റെ ബോര്‍ഡുമായി വരുന്ന ചിത്രകാരനോട് ‘ശവപ്പെട്ടി വില്‍ക്കപ്പെടും’ എന്നബോര്‍ഡ് എഴുതാന്‍ പറയുബോള്‍ ‘അതെഴുതുബോള്‍ എന്റെ കൈ വിറക്കും, മനുഷ്യന്‍ മരിച്ചുകാണാന്‍ ആഗ്രഹമില്ല’ എന്നമറുപടി ഒരു പക്ഷെ ആരും ശ്രദ്ധിക്കാതെ പോയ സന്ദര്‍ഭമായിരുന്നു.

പക്ഷെ പൊറിഞ്ചു മറിയംജോസ് എന്ന സിനിമ വര്‍ത്തമാനകാല രാഷ്ട്രീയത്തോട് എത്രമാത്രം സംവദിക്കുന്നു എന്ന് മനസ്സിലാവുന്നത് ആത്മമിത്രത്തിന്റെ ജീവനില്‍ കത്തി കയറ്റുബോള്‍ ‘തെരുവിലെ നാറിയെപ്പോലെയാണോടാ എന്റെ കൊച്ചുമോന്‍’ എന്ന് ചോദിക്കുന്ന മുതലാളിയുടെ മനസ്സില്‍ നിന്നാണ്. ‘കുറെ പുസ്തകം വായിച്ച് വട്ടായിപ്പോയ മനുഷ്യനാണ്’ എന്ന ചിരി പടര്‍ത്തിയ ഡയലോഗില്‍ നിന്നും ആ മനുഷ്യന്‍ പറഞ്ഞ ‘ബൂര്‍ഷ്വാസി ചതിക്കും പൊറിഞ്ചൂ’ എന്ന ശരിയായ ആശയം പുസ്തകത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയ സാമൂഹ്യബോധമാണ് എന്ന തിരിച്ചറിവിലേക്ക് നയിക്കുകയാണ് സിനിമ.

നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികരത്തില്‍ വന്ന ബൂര്‍ഷ്വാസി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തപ്പോള്‍, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണ മനുഷ്യര്‍ക്കും സ്വപ്നങ്ങള്‍ നല്‍കിയപ്പോള്‍, യുവജനങ്ങളും തൊഴിലാളികളും കര്‍ഷകരും സാധാരണ മനുഷ്യരുമെല്ലാം ബൂര്‍ഷ്വാസിയുടെ ഉറ്റമിത്രങ്ങളായി. Digital India യും skill India യും Making India യും Startup India യും നോട്ട് നിരോധനവും കള്ളപ്പണം തടയലും നികുതിപിരിക്കലും തീവ്രവാദം ഇല്ലാതാക്കുമെന്ന വീരവാദവും ദേശസ്‌നേഹത്തിന്റെ മേമ്പൊടിയും തുടങ്ങി ബൂര്‍ഷ്വാസി സ്‌നേഹം കാട്ടി കളിച്ചും ചിരിച്ചും പങ്കുവെച്ചും ലഹരി നല്‍കിയും കൂടെ നില്‍ക്കുന്ന പിരിയാത്ത ആത്മ മിത്രമാണെന്ന പ്രതീതി സൃഷ്ടിച്ചു.

പുസ്തകം വായിച്ചവര്‍,അറിവും തിരിച്ചറിവും നേടിയവര്‍, ചരിത്രബോധമുള്ളവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു ‘ബൂര്‍ഷ്വാസി ചതിക്കും’ .വര്‍ഗ്ഗീയത ലഹരിയായി ഒഴുകിയപ്പോള്‍ കേട്ടു നിന്നവര്‍ ചിരിച്ചു.പക്ഷെ ഒടുവില്‍ അവര്‍ തിരിച്ചറിയും 45 വര്‍ഷക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ, കൂട്ടപ്പിരിച്ചുവിടല്‍, 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി, പട്ടിണിയും ദാരിദ്ര്യവും പെരുകുന്നത്, വിലക്കയറ്റം,കര്‍ഷകരുടെ പെരുകുന്ന ആത്മഹത്യ,രാജ്യത്തിന്റെ സമ്പത്താകെ കോര്‍പ്പറേറ്റുകള്‍ക്ക് വീതം വെക്കുന്നത്..ഒടുവില്‍ ക്ലൈമാക്‌സിലെങ്കിലും നമുക്ക് തിരിച്ചറിവുണ്ടാവട്ടെ ‘ബൂര്‍ഷാസി ചതിക്കും’… ശവപ്പെട്ടികള്‍ വില്‍ക്കപ്പെടും എന്നെഴുതുബോള്‍, സാംസ്‌കാരിക ബോധമുള്ള ചിത്രകാരന്-കമ്മ്യൂണിസ്റ്റ് കാരന് കൈ വിറയ്ക്കും.. ആരും അത് ശ്രദ്ധിക്കണമെന്നില്ല.

ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഒരുക്കുന്ന കാതടക്കുന്ന ആഘോഷങ്ങളില്‍ അവര്‍ മതിമറന്ന് പോയേക്കാം… പക്ഷെ, കാശ്മീരിലും ആസാമിലും മനുഷ്യര്‍ അന്യവല്‍ക്കരിക്കപ്പെടുബോള്‍… ജനിച്ച മണ്ണില്‍ ജീവിതം നിഷേധിക്കപ്പെടുബോള്‍…സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാവുബോള്‍… തെരുവില്‍ ആള്‍കൂട്ടത്താല്‍ കൊല്ലപ്പെടുബോള്‍… പട്ടിണികിടകുന്നവന്റെ വായില്‍ മതവര്‍ഗ്ഗീയത തിരുക്കുബോള്‍… തൊഴിലില്ലാതെ വരുമാനമില്ലാതെ കടക്കെണിയില്‍ മനുഷ്യന്‍ ആത്മഹത്യ ചെയ്യുബോള്‍… അവരുടെ കൂടെ നില്‍ക്കാനാണ് കാലം നമ്മളോടാവശ്യപ്പെടുന്നത്. മനുഷ്യര്‍ മരിച്ചു വീഴുബോള്‍ കണ്ണ് നിറയണം..

ശവപ്പെട്ടി വില്‍ക്കപ്പെടും എന്നെഴുതുബോള്‍ കൈ വിറക്കണം… കൂട്ടി വായിച്ചാല്‍ ഒരുപാട് സന്ദേശങ്ങളിലൂടെയും അഭിനയ മികവിലൂടെയും മനസ്സിന് തൃപ്തി നല്‍കുന്ന മികച്ച സിനിമയാണ് ‘പൊറിഞ്ചു മറിയം ജോസ്’. ജോജു ജോര്‍ജിന്റെ കഥാപാത്രം പൊറിഞ്ചു അതിമാനുഷികനാകാതെ അഭിനയമികവില്‍ തിളങ്ങി. മറിയയുടെ കരുത്തും സ്‌നേഹവും സമന്വയിപ്പിച്ച നൈല ഉഷയുടെ അഭിനയവും അഭിനന്ദനീയമാണ്.

ചെമ്പന്‍വിനോദും തനിമയാര്‍ന്ന മികച്ച അഭിനയത്തിലൂടെ ജോസിനെമനസ്സില്‍ പതിപ്പിച്ചു. മറ്റ് കഥാപാത്രങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന അഭിനയചാതുരിയിലൂടെ മുന്നേറി. പറയാതെ പറഞ്ഞ് പോയ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനും സംവിധായകന്‍ ജോഷിയും വിജയിച്ചു. കമ്മൂണിസ്റ്റ് കാരായ രണ്ട് കഥാപാത്രങ്ങള്‍ ഇടയില്‍ പറയുന്ന രണ്ട് ഡയലോഗുകള്‍ മറക്കരുത് ..’ബൂര്‍ഷ്വാസി ചതിക്കും…’ ‘ ശവപ്പെട്ടി വില്‍ക്കപ്പെടും എന്നെഴുതുബോള്‍ എന്റെ കൈ വിറക്കും…’

Exit mobile version