ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കണം: വിരമിക്കല്‍ പ്രായം 60 ആക്കണം; ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍. വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ സമിതി ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.

കൂടാതെ, വിരമിക്കല്‍ പ്രായം ഘട്ടംഘട്ടമായി 60 ആക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. എല്ലാ ശനിയാഴ്ചയും അവധി നല്‍കണം. ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനം രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം.

ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതും പരിഗണിക്കാം. അങ്ങനെയാണെങ്കില്‍ ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ജീവനക്കാരുടെ പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണം. ഇപ്പോള്‍ ജീവനക്കാര്‍ക്ക് വര്‍ഷം 20 കാഷ്വല്‍ ലീവ് ഉണ്ട്. ഇത് 12 ആക്കണം. മറ്റ് അവധികള്‍ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി എന്നിങ്ങനെ ഒന്‍പത് പൊതു അവധി മതിയെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

ഓഫീസുകള്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂള്‍ തുറക്കണം. രാവിലെ ഒന്‍പതിനാണ് ഓഫീസുകള്‍ തുറക്കേണ്ടത്. ഇതനുസരിച്ച് എട്ടുമണിക്കെങ്കിലും സ്‌കൂള്‍ ആരംഭിക്കേണ്ടി വരും.

പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40 ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞപ്രായം 18ല്‍നിന്ന് 19 ആക്കണം. ഒരു തസ്തികയ്ക്ക് നാല് അവസരം മാത്രമേ നല്‍കാവൂ. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.

Exit mobile version