കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ..! ആഗ്രഹങ്ങള്‍ സാധിക്കാന്‍ മന്ത്രവാദത്തെ കൂട്ടുപിടിച്ചു; പിന്നീടുള്ള യാത്ര നിധി തേടി; ഒടുക്കം മന്ത്രം തോറ്റു, തന്ത്രം ജയിച്ചു

കോഴിക്കോട്: മനസില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍… എന്നാല്‍ 2 യുവാക്കള്‍ തങ്ങളുടെ കൊക്കിലൊതുങ്ങതിനേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചു. ശേഷം ജീവിതത്തില്‍ഡ സംഭവിച്ചത് ഇങ്ങനെ…

നാട്ടില്‍ അറിയപ്പെടുന്ന ബിസിനസ്സുകാരാകണം, ഇതായിരുന്നു ഈ സുഹൃത്തുക്കളുടെ ആഗ്രഹം. എന്നാല്‍ കല്ലായി കിഴിപ്പറമ്പ്, പയ്യാനക്കല്‍ സ്വദേശികളായ യുവാക്കള്‍ ആഗ്രഹം മനസിലൊതുക്കി. അങ്ങനെ ഒരിക്കല്‍ തങ്ങളുടെ മനസ് വായിച്ചെന്ന മട്ടില്‍ ഒരു മന്ത്രവാദിയെ കണ്ടുമുട്ടി. ഉള്ളിലുള്ളതെല്ലാം ആഗ്രഹമുള്‍പ്പെടെ ജപിച്ച് തുറന്നുപറഞ്ഞപ്പോള്‍ യുവാക്കളുടെ ആത്മവിശ്വാസം കൂടി. നിങ്ങള്‍ക്ക് നല്ലകാലം വരുന്നുണ്ടെന്നും വലിയൊരു നിധി കാത്തിരിക്കുന്നുണ്ടെന്നും വിശ്വസിപ്പിച്ചു. ദിശയും ഭൂമിയുടെ ആകൃതിയുമെല്ലാം അടയാളപ്പെടുത്തി നല്‍കി. വൈകാതെ സ്ഥലത്ത് നിര്‍മാണം തുടങ്ങി നിധിയെടുത്ത് വരാനായിരുന്നു നിര്‍ദേശം.

എന്നാല്‍ നിധി മറ്റാരെങ്കിലും കൈക്കലാക്കുന്നതിന് മുമ്പ് ശേഖരിക്കണമെന്ന് നിര്‍ദേശവും നല്‍കി. യുവാക്കള്‍ അന്വേഷണം തുടങ്ങി. ഒടുക്കം വേളൂരിലെ സ്വകാര്യവ്യക്തിയുടെ ഭൂമി കണ്ടെത്തിയത്. അടുത്തടുത്തായി നില്‍ക്കുന്ന ഈന്ത് മരം കണ്ടെത്തി. വേഗത്തില്‍ ലക്ഷണം ഉറപ്പിച്ച് കുഴിക്കാനുള്ള തയാറെടുപ്പുമായി നീങ്ങി. മൂന്ന് മാസത്തെ മുന്നൊരുക്കം മാലിന്യം സംസ്‌കരിക്കാനെന്ന് ഉടമയെ വിശ്വസിപ്പിച്ചു ഇരുപത്തി നാല് മണിക്കൂറും വിശ്വസ്ത തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള ജോലി. ചെറിയ കുഴിയുണ്ടാക്കുന്നതിന് പോലും യന്ത്രസഹായം തേടുന്ന കാലഘട്ടത്തില്‍ അതെല്ലാം ഒഴിവാക്കി ഖനനത്തിന് കായികാധ്വാനമായിരുന്നു തേടിയത്.

ഭൂവുടമയോട് മോഹന വാഗ്ദാനം നല്‍കി ഒരുവര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്തു. ചെരുപ്പ് നിര്‍മാണ യൂണിറ്റിലെ മാലിന്യം സംസ്‌കാരിക്കാനെന്ന് വിശ്വസിപ്പിച്ചു. വാടകയിനത്തില്‍ കിട്ടുന്ന പണത്തിന്റെ അളവ് കേട്ടപ്പോള്‍ ഉടമ പിന്നീട് ഖനനം നടന്നിടത്തേക്ക് എത്തിയതേയില്ല.

എന്നാല്‍ യുവാക്കളുടെ ദിനരാത്രങ്ങളിലെ കഷ്ടപ്പാട് കണ്ട് നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു… എന്നാല്‍ കള്ളി വെളിച്ചത്താകുമെന്ന് ഭയന്ന് അവര്‍ മൂന്ന് ദിവസം പണിനിര്‍ത്തി. നാട്ടുകാരുമായി സഹകരണമില്ലാതിരിക്കാന്‍ വാഹനത്തിലാണ് പണിക്കാരെ കൊണ്ടുവന്ന് മടക്കിക്കൊണ്ട് പോയിരുന്നത്. കൃത്യസമയത്ത് ആഹാരവും കുടിവെള്ളവും പണിയിടത്തിലേക്ക് യുവാക്കള്‍ നേരിട്ടെത്തിച്ചിരുന്നു. ഒരുമാസത്തിലധികം കുഴിച്ചിട്ടും പണിതീരാത്തതും യന്ത്രം ഉപയോഗിക്കാത്തതിന്റെ കാരണം തിരക്കിയതിനെത്തുടര്‍ന്നുള്ള സംശയവുമാണ് രഹസ്യം പരസ്യമാക്കിയത്.

ഇതോടെ പല തെളിവുകളും ഉപേക്ഷിച്ച് സംഘം മുങ്ങുകയായിരുന്നു. പൂജയ്ക്കുള്ള മുഴുവന്‍ സാധനങ്ങളും സ്ഥലത്ത് നിന്ന് നാട്ടുകാര്‍ കണ്ടെടുത്തു. പ്രത്യേകിച്ചും ഓരോദിവസവും വിശദമായ പൂജ നടത്തിയതിന് ശേഷമാണ് പണികള്‍ ചെയ്തിരുന്നതെന്നാണ് പ്രാഥമിക വിവരം. മരം മുറിച്ച് നീക്കുന്നതിന് പകരം പൂര്‍ണമായും ചുവട്ടിലെ മണ്ണ് മാറ്റി പിഴുതെടുക്കുകയാണുണ്ടായത്. ഈന്തില്‍ ഒരെണ്ണം നിലംപൊത്തിയതിന് പിന്നാലെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഒന്നും കിട്ടിയില്ലെന്ന മൊഴി വിശ്വസിക്കുന്നില്ല

എന്നാല്‍ ദിവസങ്ങളോളം ഉള്ള ഖനനത്തിനൊടുവില്‍ കനപ്പെട്ടതൊന്നും കിട്ടിയിട്ടില്ലെന്നാണ് യുവാക്കളുടെ മൊഴി. എന്നാല്‍ ഇവര്‍ക്ക് തക്കതായെന്തെങ്കിലും കിട്ടിയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് അത്തോളി പോലീസ് സംഘം. മന്ത്രവാദിയെ കണ്ടെത്തേണ്ടതുണ്ട്. ഭൂവുടമയ്ക്ക് കാര്യങ്ങളറിയാന്‍ കഴിഞ്ഞിരുന്നോ. പ്രത്യേക സംഘമാണോ കാര്യങ്ങള്‍ നിയന്ത്രിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കും.

Exit mobile version