അടുത്ത “അബ്ദുള്ളക്കുട്ടിയോ” “തരൂര്‍”; അവസര വാദികളെ പുറത്താക്കുമെന്ന സൂചന നല്‍കി മുല്ലപ്പള്ളി

നേരത്തെ മോഡി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

കണ്ണൂര്‍: മോഡി പ്രശംസയുടെ പേരില്‍ ശശി തരൂരിന് എതിരെ നടപടി ഉണ്ടായെക്കാമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിക്ക് ബാധ്യത ആയ അവസര സേവകന്മാരെ ഇനി ഏറ്റെടുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. തരൂരിന്റെ മോഡി പ്രശംസയുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം.

അവസര സേവകന്മാരെ സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് പലപ്പോഴും പാര്‍ട്ടിക്ക് ബാധ്യത ആയിട്ടുമുണ്ട്. ഇനി അത്തരമൊരു ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ല. എപി അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എന്ത് സാഹചര്യത്തിലാണ് തരൂര്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും, തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്താവന പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതോടെ ശശി തരൂരിന് എതിരെ നടപടി ഉണ്ടായെക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നേരത്തെ മോഡി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. അതെ നടപടി തന്നെ, ശശി തരൂരിന് എതിരെയും സ്വീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

അതെസമയം വിഷയത്തില്‍ ശശി തരൂരില്‍ നിന്ന് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ മോഡി പ്രശംസയില്‍ നേതാക്കള്‍ ആവര്‍ത്തിച്ച് എതിര്‍പ്പ് അറിയിച്ചിട്ടും തിരുത്താന്‍ സന്നദ്ധനാവാത്ത സാഹചര്യത്തിലാണ് തരൂരില്‍ നിന്ന് വിശദീകരണം തേടുന്നത്. വിശദീകരണം ലഭിച്ചതിനു ശേഷം റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കുമെന്ന് ഉന്നത കെപിസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ശശി തരൂരിന്റെ മോഡി പ്രശംസക്ക് എതിരെ നേരത്തെ ബെന്നി ബെഹനാന്‍ എംപി, കെ മുരളീധരന്‍ എംപി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്നെ ആരും പഠിപ്പിക്കേണ്ടതില്ല എന്നായിരുന്നു തരൂരിന്റെ പ്രതികരണം. എന്തായാലും ശശി തരൂരിന്റെ മോഡി പ്രശംസ കോണ്‍ഗ്രസില്‍ വലിയ കലഹങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Exit mobile version