സംസ്ഥാന രാഷ്ട്രീയം എല്‍ഡിഎഫിന് അനുകൂലം; പാലായില്‍ ഇടതുമുന്നണി തന്നെ ജയിക്കുമെന്ന് കോടിയേരി

ഈ ഉപതെരഞ്ഞടുപ്പ് യുഡിഎഫിനാണ് ഏറെ വെല്ലുവിളിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന രാഷ്ട്രീയം എല്‍ഡിഎഫിന് അനുകൂലമാണ്. നല്ലനിലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോടിയേരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷമുണ്ടായ ഉപതെരഞ്ഞടുപ്പുകളിലെല്ലാം എല്‍ഡിഎഫിനായിരുന്നു വിജയം. ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ കെഎം മാണി മത്സരിച്ചിട്ട് പോലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.

ഈ ഉപതെരഞ്ഞടുപ്പ് യുഡിഎഫിനാണ് ഏറെ വെല്ലുവിളിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിയെ താന്‍ തീരുമാനിക്കുമെന്നാണ് പിജെ ജോസഫ് പറയുന്നത്. താന്‍ പറയുന്ന ആള്‍ സ്ഥാനാര്‍ത്ഥിയായാലേ പാര്‍ട്ടി ചിഹ്നം തരികയുള്ളു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസ് കെ മാണിയും തയ്യാറാല്ല. ഇക്കൂട്ടത്തില്‍ യുഡിഫ് ആര് പറയുന്നത് അംഗീകരിക്കുമെന്നും കോടിയേരി ചോദിച്ചു.

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന ആറ് നിയോജക മണ്ഡലങ്ങളില്‍ പാലായില്‍ മാത്രം ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനെയും കോടിയേരി വിമര്‍ശിച്ചു. ഇതിന് പിന്നില്‍ തെരഞ്ഞടുപ്പു കമ്മീഷന്റെ രാഷ്ട്രീയ കുതന്ത്രമാണ്. ബിജെപി തെരഞ്ഞടുപ്പ് കമ്മീഷനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ സീറ്റിലേക്ക് സെപ്റ്റംബര്‍ 23ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം 28 മുതല്‍ അടുത്തമാസം നാലാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന അഞ്ചാം തീയതിയും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏഴിനുമായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Exit mobile version