സാലറി ചലഞ്ച്; കെഎസ്ഇബി സമാഹരിച്ച 132.46 കോടി രൂപ സര്‍ക്കാരിന് കൈമാറി

കഴിഞ്ഞ ഒക്ടോബറില്‍ തുടക്കമിട്ട പദ്ധതി കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്

തിരുവനന്തപുരം: കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച 132.46 കോടി രൂപ സര്‍ക്കാരിന് കൈമാറി. വൈദ്യുതി മന്ത്രി എംഎം മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ജിവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് കൈമാറിയത്.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള സാലറി ചാലഞ്ചിന്റെ ഭാഗമായി ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും വൈദ്യുതി ബോര്‍ഡ് പിരിച്ച 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറാതിരുന്നത് വിവാദമായിരുന്നു.

എന്നാല്‍ ഓരോ മാസവും തുക കൈമാറുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒന്നിച്ചു നല്‍കാനാണ് തീരുമാനിച്ചിരുന്നതെന്ന് കെഎസ്ഇബി വിശദീകരിച്ചു. തുടര്‍ന്ന് ഇന്നു മൂന്നിനു തുക മുഖ്യമന്ത്രിക്കു കൈമാറുമെന്നു വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് തുക കൈമാറിയത്.

കഴിഞ്ഞ ഒക്ടോബറില്‍ തുടക്കമിട്ട പദ്ധതി കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പത്ത് മാസത്തവണകളായാണ് ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കടുത്തത്. മൂന്ന് ദിവസത്തെ ശമ്പളം വീതമാണ് ജീവനക്കാര്‍ ഓരോ മാസവും കൈമാറിയത്.

Exit mobile version