മനോവിഷമമില്ല, ജനങ്ങള്‍ക്കും സര്‍ക്കാരിനും എല്ലാം ബോധ്യമായി, അതില്‍ താന്‍ സന്തോഷവാന്‍; പ്രതികരണവുമായി ഓമനക്കുട്ടന്‍

ഇക്കാര്യത്തില്‍ മാനസികമായ വിഷമമൊന്നുമില്ലെന്നും വീഡിയോ പ്രചരിപ്പിച്ചത് ബോധപൂര്‍വമായിരുന്നുവെന്നും ഓമനക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

ചേര്‍ത്തല: ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചുവെന്ന വിവാദ വീഡിയോയില്‍ പ്രതികരണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍. വീഡിയോയ്ക്ക് പിന്നിലെ സത്യസന്ധതയും ഉദ്ദേശ ശുദ്ധിയും പുറത്ത് വന്നതിനു പിന്നാലെയാണ് ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് ബോധ്യപ്പെട്ടത്. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെയുള്ള പരാതികളും പിന്‍വലിച്ചു. ഇതോടെയാണ് പ്രതികരണവുമായി ഓമനക്കുട്ടന്‍ രംഗത്തെത്തിയത്.

പണം പിരിച്ചുവെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നതില്‍ മനോവിഷമമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്താണ് നടന്നത് എന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ബോധ്യമായെങ്കില്‍ അതില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ വേണ്ടിയുള്ള നടപടിയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇക്കാര്യത്തില്‍ മാനസികമായ വിഷമമൊന്നുമില്ലെന്നും വീഡിയോ പ്രചരിപ്പിച്ചത് ബോധപൂര്‍വമായിരുന്നുവെന്നും ഓമനക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

എനിക്കെതിരെ നടപടിയെടുത്തതില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടായിട്ടില്ല. പാര്‍ട്ടി അതിന്റെ ലൈനില്‍ തന്നെ പോയി. പാര്‍ട്ടിക്ക് എന്നെ അറിയാം. എന്നാല്‍ ആരോപണം ഭരിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായി ഉയര്‍ന്നതാണ്. അതിനാലാണ് പാര്‍ട്ടി പെട്ടെന്ന്‌ തന്നെ നടപടിയെടുത്തത്. അത് പാര്‍ട്ടിയുടെ രീതിയാണ്. അക്കാര്യത്തില്‍ പ്രതിഷേധമില്ല. പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നടപടിയാണെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. സിപിഎം ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഓമനക്കുട്ടന്‍ വ്യക്തമാക്കി. സത്യാവസ്ഥ പുറത്ത് വന്ന സാഹചര്യത്തില്‍ പാര്‍ട്ടി നടപടി പിന്‍വലിച്ചേക്കും. ക്യാംപിലേയ്ക്ക് വേണ്ട അവശ്യസാധനങ്ങള്‍ എത്തിക്കുവാന്‍ ചെലവായ 70 രൂപ മാത്രമാണ് ഓമനക്കുട്ടന്‍ ക്യാംപിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്തിരുന്നത്.

Exit mobile version