മനുഷയ്ക്ക് നല്‍കിയത് വെറുംവാക്കല്ല: വീട് വച്ച് നല്‍കുമെന്ന് ജിജുവിന്റെ ഉറപ്പ്; കലക്ടര്‍ക്ക് എഴുതി നല്‍കി

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് അച്ഛനും പ്രളയത്തില്‍ വീടും നഷ്ടപ്പെട്ട
മനുഷയ്ക്ക് ജിജുവിന്റെ കാരുണ്യത്തില്‍ വീടൊരുങ്ങും. മനുഷയ്ക്ക് സ്ഥലം വാങ്ങി വീടുനിര്‍മ്മിച്ച് നല്‍കാമെന്ന് കോഴിക്കോട് കലക്ടറേറ്റില്‍ എത്തിയ ജിജു ജേക്കബ് ജില്ലാ കലക്ടര്‍ സാംബറാവുവിന് എഴുതി നല്‍കി.

സംവിധായകന്‍ ജിബു ജേക്കബിന്റെ സഹോദരനാണ് ജിജു. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് ജിജു കലക്ടര്‍ക്ക് എഴുതി നല്‍കിയിരിക്കുന്നത്. സഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബിനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ജിജു കലക്ടറെ കാണാനെത്തിയത്. കണ്ണിപറമ്പ് വൃദ്ധസദനത്തില്‍ കഴിയുന്ന മനുഷയെയും ഇവര്‍ സന്ദര്‍ശിച്ചെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാമ്പില്‍വച്ച് സര്‍ക്കസ് കലാകാരനായ രാജു മരിച്ചതോടെയാണ് മനുഷയും സഹോദരങ്ങളും ഒറ്റപ്പെട്ടത്. മനുഷയെ കുറിച്ച് മാധ്യമ വാര്‍ത്തകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ നിരവധി പേരാണ് സഹായവുമായെത്തിയത്. മനുഷയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന ജതീഷ് എന്നയാള്‍ അറിയിച്ചതോടെയാണ് വാര്‍ത്ത വൈറലായത്.

ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ജതീഷ് ഭാര്യയുമായുള്ള ചിത്രവും കുറിപ്പും കമന്റായി ഇട്ടത്. ‘ഇത് ഞാനും എന്റെ ഭാര്യയും. ഞങ്ങള്‍ക്ക് കുട്ടികളില്ല. 11 വര്‍ഷമായി വാടകവീട്ടില്‍ താമസം. ദത്ത് എടുക്കുവാന്‍ താല്‍പര്യം’ എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ജിജു വീട് നിര്‍മ്മിച്ചു നല്‍കുമെന്നും പറഞ്ഞതോടെ വൈറലാവുകയായിരുന്നു.

മനുഷയെ ദത്തെടുക്കാന്‍ തയ്യാറായ ജതീഷും ഭാര്യയും ജിജുവിനൊപ്പം കലക്ടറെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സഹോദരങ്ങള്‍ സംരക്ഷിക്കാന്‍ ഉള്ളതിനാല്‍ മാനുഷയെ ദത്തു നല്‍കാനാവില്ല. ദത്തെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞ് ജതീഷും ഭാര്യയും ഏറെ വിഷമത്തോടെയാണ് മടങ്ങുന്നതെന്ന് ജിജു ജേക്കബ് പറഞ്ഞു.

കനത്ത മഴയില്‍ വീട് തകര്‍ന്നതോടെയാണ് മാനുഷ അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പം മാവൂര്‍ മണക്കാട് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്. രാജു ദുരിതാശ്വാസ ക്യാമ്പില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Exit mobile version