അന്ന് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടു; ഇന്നത്തെ പ്രളയത്തില്‍ ഈ വീട്ടില്‍ സുഖവാസം, ഇത് അതിജീവനത്തിന്റെ വീട്

സഹകരണ വകുപ്പിന്റെ കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് ഇന്ന് രണ്ടാമത്തെ പ്രളയത്തെ അതിജീവിച്ചത്.

ആലപ്പുഴ: കഴിഞ്ഞ പ്രളയത്തില്‍ നിരവധി വീടുകളാണ് തകര്‍ന്ന് വീണത്. പ്രളയം വരുത്തിവെച്ച ദുരന്തങ്ങള്‍ ചെറുതായിരുന്നില്ല. രണ്ടാം വട്ടവും പ്രളയം വന്നപ്പോഴും പല വീടുകളും നിലംപൊത്തി. എന്നാല്‍ അതിജീവിച്ച വീടുകള്‍ ഉണ്ട്. അത് കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പോലെ പണികഴിപ്പിച്ച വീടാണ്. ഉയര്‍ന്നുവരുന്ന വെള്ളത്തെ പേടിക്കാതെ സമാധാനത്തോടെ ഉറങ്ങാമെന്ന് ചെറുതന പാണ്ടി ചെറുവള്ളില്‍ തറയില്‍ ഗോപാലകൃഷ്ണനും കുടുംബവും പറയുന്നു. ഇത്തവണ വെള്ളം കയറിയെങ്കിലും തങ്ങള്‍ സുരക്ഷിതരെന്ന് ഇവര്‍ പറയുന്നു.

സഹകരണ വകുപ്പിന്റെ കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് ഇന്ന് രണ്ടാമത്തെ പ്രളയത്തെ അതിജീവിച്ചത്. വെള്ളത്തെ അതിജീവിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തില്‍ 36 കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്കു മുകളിലാണ് വീട് നിര്‍മ്മിച്ചത്. ഭാരം കുറഞ്ഞ കട്ടകള്‍ ഉപയോഗിച്ചാണു നിര്‍മ്മാണം. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഷീറ്റുകള്‍ കൊണ്ടാണു മേല്‍ക്കൂര. 550 ചതുരശ്ര അടിയില്‍ 3 മുറികളും ഹാളും അടുക്കളയുമുള്ള വീട് 11 ലക്ഷത്തോളം രൂപ മുടക്കിയാണ് നിര്‍മ്മിച്ചത്.

വീടിന്റെ ഒരു വശത്തു ലീഡിങ് ചാനലും മറുവശത്തു പമ്പാ നദിയുമാണ്. എന്നാല്‍ ഈ വീടിനുള്ളില്‍ തങ്ങള്‍ സുരക്ഷിതരാണെന്നു ഗോപാലകൃഷ്ണന്‍ പറയുന്നു. ഇപ്പോള്‍ വീടിനു പരിസരത്ത് 2 അടിയോളം വെള്ളമുണ്ട്. പ്രളയഫണ്ട് കൊണ്ട് എന്തൊക്കെ ചെയ്തു എങ്ങനെയൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളെന്നാണ് വൈദ്യുത മന്ത്രി എംഎം മണി കുറിച്ചത്. നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം വെറുതെയങ്ങ് നടത്തുകയല്ലെന്നും ഇനി ഒരു ദുരന്തത്തെ കൂടി നേരിടാന്‍ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനര്‍നിര്‍മാണം നടത്തുന്നതെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറിച്ചത്.

Exit mobile version