കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്; പ്രതി പിടിയില്‍

സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം

മുണ്ടക്കയം: കോട്ടയത്ത് അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാപകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചാത്തന്‍പ്ലാപ്പള്ളി സ്വദേശി സജിയെ (35) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചിലമ്പികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമ്മ വീടിന്റെ സിറ്റൗട്ടിലും മകള്‍ സിനി മുറ്റത്തുമാണ് മരിച്ചുകിടന്നത്. ബന്ധുക്കളുടെ പരാതിയിലാണ് മുണ്ടക്കയം പോലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ശനിയാഴ്ച സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്.

തലക്കേറ്റ അടിയിലാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പോലീസ് നടത്തിയ അന്വേഷത്തില്‍ ഇരുവരും ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് കണ്ടത്തി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

കൊലയാണെന്ന് വ്യക്തമായതോടെ പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Exit mobile version