അക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ വാസ്തവമുണ്ട്..! നടിയുടെ പല അവസരങ്ങളും ദിലീപ് നിഷേധിച്ചു; ഇടവേള ബാബു

കൊച്ചി: അക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി. നടിയുടെ പല അവസരങ്ങളും ദിലീപ് നിഷേധിച്ചുവെന്ന് അവര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ പോലീസിനു നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. ഏതൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല.

എന്നാല്‍ പരാതിയുടെ അടിസ്ഥനത്തില്‍ ദിലീപിനോട് സംസാരിച്ചിരുന്നു. അതേസമയം ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ദിലീപ് ചോദിച്ചതായുംഇടവേള ബാബു മൊഴിനല്‍കി. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. അതാത് സമയത്ത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്.

അതേസമയം ഇരുവരുടേയും പ്രശ്‌നത്തില്‍ നടന്‍ സിദ്ദീഖ് ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു. ആക്രമണത്തിനിരയായ നടിയും ഡബ്ല്യുസിസിയും ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴിയും. സമാനമായ മൊഴിയാണ് കേസില്‍ സിദ്ദീഖും പോലീസിന് നല്‍കിയിരിക്കുന്നത്.

Exit mobile version