ചന്ദ്രയാന്‍ 2 വിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു; വിക്ഷേപണം നാളെ പുലര്‍ച്ചെ

നാളെ പുലര്‍ച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍-2 കുതിച്ചുയരും

ശ്രീഹരിക്കോട്ട: കുതിച്ചുയരാന്‍ തയ്യാറായി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍-2. പേടകത്തിന്റെ 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍-2 കുതിച്ചുയരും. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ചന്ദ്രയാന്‍-2 ‘ബാഹുബലി’ എന്നു വിളിപ്പേരുള്ള ‘ജിഎസ്എല്‍വി മാര്‍ക്ക്-3’ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. അതിശക്തമായ വിക്ഷേപണവാഹനം എന്നനിലയില്‍ തെലുങ്ക് മാധ്യമങ്ങളാണ് ഈ റോക്കറ്റിന് ‘ബാഹുബലി’ എന്ന പേര് നല്‍കിയത്. 53 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമാണ് ചന്ദ്രയാന്‍ 2 ചന്ദ്രനിലെത്തുകയുള്ളൂ. സെപ്റ്റംബര്‍ 6-നായിരിക്കും ഇത് ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്തുക എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 പേടകം. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ഈ വിക്ഷേപണം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

Exit mobile version