സൈറയുടെ തീരുമാനം പ്രശംസനീയം, ആ പാത പിന്തുടരണം, ഹിന്ദു നടിമാരും അഭിനയം നിര്‍ത്തണം; ആവശ്യവുമായി ഹിന്ദു മഹാസഭ

അഭിനയം നിര്‍ത്താനുള്ള സൈറ വസീമിന്റെ തീരുമാനം പ്രശംസനീയമാണെന്നും ഹിന്ദു നടിമാര്‍ ആ പാത പിന്തുടരണമെന്നും ചക്രപാണി ട്വിറ്ററില്‍ കുറിയ്ക്കുകയായിരുന്നു.

മുംബൈ: മതപരമായ കാരണങ്ങളാല്‍ അഭിനയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ ബോളിവുഡ് താരം സൈറ വസീമിനെ പ്രശംസിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി. ആ പാത പിന്തുടരണമെന്നും ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്നാണ് ഹിന്ദു മഹാസഭ ആവശ്യപ്പെട്ടത്.

അഭിനയം നിര്‍ത്താനുള്ള സൈറ വസീമിന്റെ തീരുമാനം പ്രശംസനീയമാണെന്നും ഹിന്ദു നടിമാര്‍ ആ പാത പിന്തുടരണമെന്നും ചക്രപാണി ട്വിറ്ററില്‍ കുറിയ്ക്കുകയായിരുന്നു. 2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സൈറ വസീം. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്നും(ഈമാനില്‍ നിന്ന് അകന്നു) സൈറ ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.

ദേശീയ പുരസ്‌കാര ജേതാവ് കൂടിയാണ് സൈറ വസിം. അഞ്ചു വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെയൊട്ടാകെ ബാധിച്ചു. ‘സിനിമാഭിനയം ഇസ്ലാമുമായും അല്ലാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും(അനുഗ്രഹങ്ങള്‍) ഇതില്‍ വന്നതോടെ നഷ്ടമായി’; സൈറാ വസീം കുറിച്ചു. ഈ തീരുമാനത്തെയാണ് അംഗീകരിച്ചും കൈയ്യടിച്ചും ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി രംഗത്തെത്തിയത്. എന്നാല്‍ ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Exit mobile version