മാനനഷ്ടക്കേസ്; കങ്കണയ്ക്കും സഹോദരിക്കും മുംബൈ കോടതിയുടെ സമന്‍സ്

നടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസിലാണ് ഇരുവര്‍ക്കുമെതിരേ സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണം.

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ കോടതിയുടെ സമന്‍സ്. നടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസിലാണ് ഇരുവര്‍ക്കുമെതിരേ സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണം.

ആദിത്യ പഞ്ചോളിക്കെതിരേ കങ്കണ നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് താരത്തിനെതിരെ മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്. ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും കങ്കണ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ രംഗോലി നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്.

ആദിത്യ തന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്നും ഇതിനെതിരെ താന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് കങ്കണ അവകാശപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത് പ്രഥമദൃഷ്ട്യ പഞ്ചോളിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കെട്ടിച്ചമച്ച കേസ് ആണെന്ന് വ്യക്തമാണ്.

പതിനാറാം വയസില്‍ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞ കങ്കണ ആദിത്യ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഈ പരാതി നല്‍കുന്നതിന് മുന്‍പ് വരെ ഇരുവരും ഒന്നിച്ച് പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

Exit mobile version