ഉന്നാവോയില്‍ 12 വയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍

വെള്ളിയാഴ്ച വീടിന് പുറത്തായുള്ള ചെറിയ കെട്ടിടത്തില്‍ പിതാവിനൊപ്പം ഉറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നത്.

ഷാഫിപൂര്‍: ഉന്നാവോയില്‍ 12 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വീടിന് പുറത്തായുള്ള ചെറിയ കെട്ടിടത്തില്‍ പിതാവിനൊപ്പം ഉറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നത്.

പിന്നീട് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തുകയും ഗ്രാമത്തിന് പുറത്തുള്ള ഒരിടത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കുട്ടി കൊലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഡോക്ടര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രഭാത കര്‍മ്മത്തിനായി പെണ്‍കുട്ടി പോയിരിക്കാമെന്നാണ് പിതാവ് കരുതിയത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ലൈംഗിക ഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ട്. സംഭവത്തിന് പിന്നില്‍ അയല്‍വാസിയാണെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. തിരച്ചിലിനായി ഡോഗ് സ്‌ക്വാഡ് വന്നപ്പോള്‍ അയല്‍വീട്ടില്‍ നിന്നും ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ തന്നെയുണ്ടാകുമെന്നും ഉന്നാവോ എസ്പി പറഞ്ഞു.

Exit mobile version