പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ ഭീകരന്‍ പദ്ധതിയിടുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍! കാശ്മീരില്‍ അതീവ ജാഗ്രത

രഹസ്യാന്വേഷണ വിവരം പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. അവന്തിപൊരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി എന്നാണ് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയത്.

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പുല്‍വാമയ്ക്ക് സമാനമായ രീതിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി ഇടുന്നതായി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍. രഹസ്യാന്വേഷണ വിവരം പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. അവന്തിപൊരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി എന്നാണ് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയത്.

സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വെയ്ദയാണെന്നും വിവരമുണ്ട്. ഇതോടെ കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാകിസ്താന്റെ വിവരം കൈമാറിയത്. ഈ വിവരം പാകിസ്താന്‍ അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്.

ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തിയിരുന്നു. 49 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.

Exit mobile version