ഉത്തരേന്ത്യയിലെ കനത്ത ചൂട് രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ കനത്ത ചൂട് രണ്ട് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഉഷ്ണതരംഗത്തിലൂടെയാണ് ഉത്തരേന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

കനത്ത ചൂടില്‍ ഇതുവരെവിവിധ സംസ്ഥാനങ്ങളിലായി 32 പേര്‍ മരിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് കനത്ത ചൂട് തുടരുന്നത്. രണ്ട് ദിവസത്തിന് ശേഷം താപനിലയില്‍ ചെറിയ കുറവ് ഉണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഉത്തരന്ത്യേയിലേക്ക് വീശുന്ന കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ ഉഷണ തരംഗത്തിന് ശമനം ഉണ്ടാകുമെന്നാണ് നിഗമനം. അതേസമയം ദില്ലിയില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ ചൂട് ഇന്ന് കുറഞ്ഞിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച് അതി തീവ്ര ചുഴലിക്കാറ്റായ ‘വായു ‘കരയില്‍ പ്രവേശിക്കാതെ സൗരാഷ്ട തീരത്തിന് സമാന്തരമായി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇന്ന് ഉച്ചക്ക് ശേഷം കടന്നു പോകും.

അമ്രേലി, ഗിര്‍ സോംനാഥ്, ദിയു, ജുനാഗര്‍, പോര്‍ബന്ദര്‍, രാജ്‌കോട്ട്, ജാംനഗര്‍, ദേവ്ഭൂമി ദ്വാരക, കച്ച് എന്നീ പ്രദേശങ്ങളെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കാനാണ് സാധ്യത. ഗുജറാത്തിന് സമാന്തരമായി നീങ്ങുന്ന ചുഴലിക്കാറ്റ് പാകിസ്ഥാന്‍ തീരമേഖലയില്‍ എത്തും മുന്‍പേ തന്നെ ശക്തി കുറഞ്ഞ് ഇല്ലാതാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ തന്നെ കടലില്‍ അവസാനിക്കും എന്നാണ് അമേരിക്കന്‍ കാലാവസ്ഥാ വിദഗ്ദരുടേയും പ്രവചനം.

Exit mobile version