ചാന്ദ്രയാന്‍2; വിക്ഷേപണം ജൂലൈ 15ന്

വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി ലാന്‍ഡിംഗ് മൊഡ്യൂളിന് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ജൂലൈ 15ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2.51 നായിരിക്കും വിക്ഷേപണം നടക്കുക എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചാന്ദ്രയാന്‍ 2വിന്റെ ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ.

വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി ലാന്‍ഡിംഗ് മൊഡ്യൂളിന് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ 2 റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തില്‍ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

റോവറിന്റെ പേര് ‘പ്രഗ്യാന്‍’ എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി നിരീക്ഷണങ്ങള്‍ നടത്തുകയായിരിക്കും ‘പ്രഗ്യാന്റെ’ ദൗത്യം. ജിഎസ്എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് – 3 യിലാണ് ചാന്ദ്രയാന്‍ 2 ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക. ജൂണ്‍ 19-ന് ബംഗളൂരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും.

Exit mobile version