ബാലക്കോട്ട് മാതൃകയിലുള്ള ആക്രമണം ഭയന്ന് ഭീകരര്‍; പാകിസ്താനിലെ തീവ്രവാദ ക്യാംപുകള്‍ അടച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബാലക്കോട്ട് മാതൃകയില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെയും, അന്താരാഷ്ട്ര സമ്മര്‍ദങ്ങളുടെയും പശ്ചാത്തലത്തില്‍ പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. തീവ്രവാദ ക്യാംപുകള്‍ കഴിഞ്ഞ മാസം പ്രവര്‍ത്തനം നിര്‍ത്തിയതായി ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആഗോള ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് തീവ്രവാദക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അധീന കാശ്മീരില്‍ 11 ഭീകരവാദ ക്യാംപുകളുണ്ടെന്ന് ഇന്ത്യ തെളിവ് സഹിതം പുറത്ത് വിട്ടിരുന്നു. മുസാഫറാബാദിലും കോട്ലിയിലും അഞ്ച് വീതവും, ബര്‍ണലയില്‍ ഒരു ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ടെന്ന തെളിവായിരുന്നു പുറത്ത് വിട്ടത്. ഇവയുടെ എല്ലാം പ്രവര്‍ത്തനം നിര്‍ത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ് എന്നീ തീവ്രവാദ സംഘടനകളുടെ ക്യാമ്പുകളാണ് അടച്ചു പൂട്ടിയത്. അതേസമയം അതിര്‍ത്തിയില്‍ ഇരു രാഷ്ട്രങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ നിരന്തരം ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കണം എന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version