മിസോറാം തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നേരത്തെ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് പൗര സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിരുന്നു

മിസോറാമില്‍ ബിജെപിയുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടണമെന്ന ബിജെപിയുടെ അവശ്യമാണ് തള്ളിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജെ വി ലൂന സമര്‍പ്പിച്ച അപേക്ഷയിലാണ് കമ്മീഷന്റെ പ്രതികരണം.

നേരത്തെ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് പൗര സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ് ബി ഷാഷങ്കിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം മാത്രമാണ് പ്രതിഷേധത്തിന് അയവ് വന്നത്.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ മിസോറാമില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടേണ്ട അവശ്യമില്ലെന്ന് ബിജെപി അദ്ധ്യക്ഷനുള്ള മറുപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നവംബര്‍ ഒമ്പത് തന്നെയാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

മിസോറാം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഘട്ട്, രാജസ്ഥാന്‍, തെലുങ്കാന, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നവംബര്‍ മാസം തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 28നാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് ഫലപ്രഖ്യാപനം.

Exit mobile version