പരിഗണിച്ചില്ലെന്ന് പരാതിയും രാജി ഭീഷണിയും, രാജ്‌നാഥ് സിങിനെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടാമതും അധികാരത്തില്‍ ഏറിയ ശേഷം നടന്ന ആദ്യ നടപടി ആയിരുന്നു കേന്ദ്ര മന്ത്രിസഭയുടെ ഉപസമിതി പുനസംഘടന. എന്നാല്‍ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമത് സത്യപ്രതിജ്ഞ ചൊല്ലിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ രണ്ടാമന്‍ എന്ന പദവിയില്‍ നിന്ന് ഒഴിവാക്കുകയും സുപ്രധാന സമിതികളില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രശ്‌നം രൂക്ഷമായപ്പോള്‍ രാജ്‌നാഥ് സിങിനെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി.

നേരത്തെ അദ്ദേഹം സുരക്ഷാ, സാമ്പത്തിക കാര്യസമിതി എന്നീ രണ്ട് സമിതികളില്‍ മാത്രമായിരുന്നു അംഗമായിരുന്നത്. പ്രതിരോധമന്ത്രി ആയിട്ട് പോലും ഏറ്റവും സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയില്‍ പോലും രാജ്നാഥ്സിങ് ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ് കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ അമിത്ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ് പുനസംഘടനയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്കോമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നീ വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോഡിയില്ലാത്തത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയരുക മാത്രമല്ല അദ്ദേഹം രാജിയിലേക്ക് നീങ്ങുക എന്ന തീരുമാനം കൂടി എടുത്തതോടെ കളിമാറി മറഞ്ഞു. രാത്രിയോടെ തന്നെ രാജ്‌നാഥ് സിങിനെ ആറ് സമിതികളില്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പാര്‍ലമെന്ററി കാര്യം, രാഷ്ട്രീയ കാര്യം, നിക്ഷേപം, തൊഴില്‍, നൈപുണ്യ വികസനം എന്നീ സമിതികളിലാണ് ഉള്‍പ്പെടുത്തിയത്.

Exit mobile version