സവര്‍ണന്റെ തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി

കൊലപാതികള്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

ഹൈദരാബാദ്: സവര്‍ണന്റെ തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പഞ്ചായത്ത് ഓഫീസിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്പള്ളിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ബിക്കി ശ്രീനിവാസാ(30)ണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.

തന്റെ തോട്ടത്തില്‍ നിന്ന് ബിക്കി മാങ്ങ പറിക്കുന്നത് കണ്ട തോട്ടമുടമയും സഹായികളും ഇയാളെ ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്. തുടര്‍ന്ന് മൃതദേഹം പഞ്ചായത്ത് ഓഫീസിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. അതേസമയം ഇയാളുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സവര്‍ണര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മാങ്ങ പറിച്ചത് കൈയോടെ പിടികൂടിയതില്‍ മനംനൊന്താണ് ബിക്കി ആത്മഹത്യ ചെയ്തത് എന്നാണ് സവര്‍ണരുടെ ഭാഷ്യം.

അതേസമയം ഇയാളുടെ മരണ വാര്‍ത്ത അറിഞ്ഞ് പഞ്ചായത്ത് ഓഫീസില്‍ എത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം താഴെയിറക്കിയത്. ഇയാളുടെ ശരീരമാസകലം പരിക്കുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ദാരുണ സംഭവം അറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്ന് ആയിരത്തോളം ദളിതര്‍ കൂടിച്ചേരുകയും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. കൊലപാതികള്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Exit mobile version