ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റു

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വിജയവാഡയിലെ ഐജിഎംസി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍.

തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍റാവു, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ആന്ധ്രയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്.
ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയില്‍ 151 സീറ്റുകളിലും വൈഎസ്ആര്‍ ജയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 22 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി.

Exit mobile version